ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിനെയും മോർഫ് ചെയ്ത വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെയും കുറിച്ചുള്ള പരാതിയാണ് അറസ്റ്റിന് കാരണം.
ശ്രീലങ്കയില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ വെങ്കടേഷിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സൗഹൃദം സ്ഥാപിച്ചതിനുശേഷം ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. മോർഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. നിർമാതാവിന്റെ സമ്മർദ്ദം സഹിക്കവയ്യാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ആശുപത്രിയിലെത്തിയും ഇയാള്‍ ഭീഷണി തുടർന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം, നടിയുടെ പരാതിയിലെ ആരോപണങ്ങള്‍ അരവിന്ദ് വെങ്കടേഷ് നിഷേധിച്ചു. നടിക്ക് താൻ പണവും വീടും നല്‍കിയെന്നും അവർക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നുമാണ് അരവിന്ദ് ആരോപിക്കുന്നത്.
SUMMARY: Prominent film producer arrested in Bengaluru for allegedly harassing actress













