ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ് സ്വദേശിയായ വ്യോമസേനാ വിങ് കമാൻഡർ നമാൻഷ് സ്യാൽ (37) ആണ് മരിച്ചത്. അൽ മക്തൂം വിമാനത്താവളത്തിനടുത്താണ് അപകടമുണ്ടായത്. സംഭവത്തിൽ വ്യോമസേന ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു
സംസ്ഥാന മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു, അപകടമരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പൈലറ്റിന്റെ ചിത്രം തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചു. “ധീരനും കർത്തവ്യനിരതനുമായ ഒരു പൈലറ്റിനെയാണ് രാജ്യത്തിന് നഷ്ടമായത്. ദുഃഖിതരായ കുടുംബാംഗങ്ങളെ ഞാൻ എൻ്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ധീരപുത്രൻ നമാംശ് സ്യാൽ ജിയുടെ അടങ്ങാത്ത ധീരതയ്ക്കും കർത്തവ്യത്തോടുള്ള അർപ്പണബോധത്തിനും രാജ്യസേവനത്തോടുള്ള പ്രതിബദ്ധതയ്ക്കും ഞാൻ ഹൃദയംഗമമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു,” എന്ന് സുഖ്‌വീന്ദർ സിങ് കുറിച്ചു.
ദുബൈ എയർഷോയിൽ എട്ട് മിനിറ്റ് നീണ്ടുനിന്ന ആകാശ പ്രദർശനത്തിനിടെയായിരുന്നു തേജസ് വിമാനം തകർന്നുവീണത്. പ്രാദേശിക സമയം ഉച്ചക്ക് 2.10നാണ് അഭ്യാസപ്രകടനം ആസ്വദിക്കാൻ തടിച്ചുകൂടിയവരെ നടുക്കി ഇന്ത്യയുടെ തേജസ് യുദ്ധവിമാനം താഴേക്ക് പതിച്ചത് .വ്യോമസേനയുടെ സൂര്യകിരൺ വിമാനങ്ങൾക്ക് ശേഷം മൂന്നാമതായാണ് തേജസ് വിമാനത്തിന്റെ അഭ്യാസപ്രകടനം നിശ്ചയിച്ചിരുന്നത്. പ്രകടനത്തിനായി ഉയർന്നുപൊങ്ങി ആകാശത്ത് വട്ടമിട്ട പിന്നീട് വിമാനം നിയന്ത്രണംവിട്ട് താഴേക്ക് പതിച്ച് തീഗോളമായി മാറുകയായിരുന്നു.
തേജസ് വിമാനം തകർന്നുവീണതിനെ തുടർന്ന് ദുബൈ എയർഷോയുടെ അവസാനദിവസം നടക്കേണ്ടിയിരുന്ന മറ്റ് പരിപാടികൾ റദ്ദാക്കി. കാണികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വിമാനം തകർന്നുവീഴാനുള്ള കാരണം സംബന്ധിച്ച് അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ കരുത്തും അഭിമാനവുമാണ് ഏറ്റവും ഭാരം കുറഞ്ഞ ചെറു സൂപ്പർസോണിക് യുദ്ധ വിമാനമായ തേജസ്. ഹിന്ദുസ്ഥാൻ ഡെവലപ്പ്മെന്റ് ഏജൻസിയും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി തദ്ദേശിയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016ലാണ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകുന്നത്.
SUMMARY: Pilot who died in Tejas fighter jet crash in Dubai identified













