ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ കോൺഗ്രസ് നാളെ ബെംഗളൂരുവിൽ നടത്താനിരുന്ന പ്രതിഷേധം ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഷിബു സോറന്റെ വിയോഗത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാലയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ മുൻ നിശ്ചയിച്ച പ്രതിഷേധ പരിപാടികളിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫ്രീഡം പാർക്കിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് രാഹുൽ സംസാരിക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ എന്നിവരും പ്രതിഷേധത്തിന്റെ ഭാഗമാകും. തുടർന്ന് തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച പരാതി തിരഞ്ഞെടുപ്പ് കമ്മിഷനു നൽകും.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ഒരു മണ്ഡലത്തിൽ ക്രമക്കേട് നടന്നതിനു കൃത്യമായ തെളിവു ലഭിച്ചെന്നാണ് രാഹുൽഗാന്ധി ആരോപിക്കുന്നത്. പിന്നാലെ പരാതിയുണ്ടെങ്കിൽ രേഖാമൂലം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷനും ആവശ്യപ്പെട്ടിരുന്നു.
SUMMARY: Rahul Gandhi’s Bengaluru protest deferred to August 8 after Shibu Soren’s demise.