ഡൽഹി: അംബേദ്‌കർ വിഷയത്തില്‍ പാർലമെന്റില്‍ നടന്ന പ്രതിഷേധ മാർച്ചിനിടെ തന്നെ രാഹുല്‍ ഗാന്ധി തള്ളിയിട്ട് പരിക്കേല്‍പ്പിച്ചുവെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. ‘ഞാൻ ഗോവണിക്ക് സമീപം നില്‍ക്കുകയായിരുന്നു. പ്രതിഷേധ മാർച്ചിനിടെ രാഹുല്‍ ഗാന്ധി ഒരു എംപിയെ പിടിച്ചുതള്ളി അദ്ദേഹം എന്റെ പുറത്തായിരുന്നു വീണത്. അങ്ങനെ ഞാൻ നിലത്തുവീണു’, ബിജെപി എംപി പറഞ്ഞു.
‘സംഭവത്തില്‍ രാഹുല്‍ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. പാർലമെന്റ് കവാടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിജെപി എംപിമാർ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. അതിനിടെയാണ് ഇത് സംഭവിച്ചത്. മല്ലികാർജുൻ ഖാർഗെയാണ് വീണത്. ബിജെപി എംപിമാരാണ് ഞങ്ങളെ തടയാൻ ശ്രമിച്ചത്’, രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടേയും നേതൃത്വത്തില്‍ അംബേദ്കർ പ്രതിമയുടെ മുന്നില്‍ നിന്നാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. തുടർന്ന് മകർ ധ്വാറിലേക്ക് മാർച്ച് നടത്തി. നീല വസ്ത്രമണിഞ്ഞാണ് പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ചത്.
ഇവിടെ വെച്ച് മുദ്രാവാക്യം വിളികളുമായി നിന്ന ഭരണപക്ഷത്തിനിടയിലേക്ക് പ്രിയങ്കയുടെ നേതൃത്വത്തില്‍ എംപിമാർ കയറിയതോടെ ഭരണ-പ്രതിപക്ഷ എംപിമാർ തമ്മില്‍ പരസ്പരം പിടിച്ചുതള്ളുന്ന സാഹചര്യം ഉണ്ടായി. ഇതിനിടയിലാണ് ബി ജെ പി എംപിയായ പ്രതാപ് സാരംഗിക്ക് പരുക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ വീല്‍ ചെയറിലിരുത്തി ആശുപത്രിയിലേക്ക് മാറ്റി.
TAGS : RAHUL GANDHI
SUMMARY : Rahul held back; Bleeding BJP MP