പാലക്കാട്: ലൈംഗിക ആരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടെത്തി. പ്രതിഷേധം ഉയരാൻ സാദ്ധ്യതയുള്ളതിനാല്‍ എം എല്‍ എ ഓഫീസിന് പോലീസ് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 38 ദിവസത്തിന് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ടെത്തുന്നത്.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയെല്ലാം വിളിച്ചറിയിച്ച ശേഷമാണ് രാഹുല്‍ എത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെയോടെയാണ് അടൂരിലെ വീട്ടില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്ടെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ മരണവീട്ടിലേക്കാണ് നേരെ പോയത്. എന്നാല്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ കൂട്ടാക്കിയില്ല.
ഡിസിസി ഓഫീസില്‍ വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളെ കണ്ടെക്കുമെന്ന് സൂചനയുണ്ട്. രാഹുല്‍ എംഎല്‍എ ഓഫീസില്‍ വന്നാല്‍ തടയുമെന്ന് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുല്‍ വന്നാല്‍ സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ജാഗ്രത പുലര്‍ത്തുകയാണ്.
എംഎല്‍എ ഓഫീസിന്റെ സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വന്നാല്‍ തടയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
SUMMARY: Rahul returns to Palakkad after 38 days; active again after controversies