കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ തൂലികയില്‍ പിറന്ന, മലയാള സാഹിത്യചരിത്രത്തിലെ ഐതിഹാസിക സൃഷ്‌ടിയായ ‘രണ്ടാമൂഴം’ ചലച്ചിത്രമാക്കാൻ പ്രശസ്ത കന്നഡ സംവിധായകൻ ഋഷഭ് ഷെട്ടി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026-ൽ ഉണ്ടാകുമെന്നും സൂചനയുണ്ട്. പാൻ ഇന്ത്യൻ തലത്തിൽ വിവിധ ഭാഷകളിൽ ഒരുക്കാൻ കഴിവുള്ള സംവിധായകൻ എന്ന നിലയിലാണ് എം.ടിയുടെ കുടുംബം ഋഷഭ് ഷെട്ടിയെ പരിഗണിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.
മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ രണ്ടാമൂഴം സിനിമയാകുമെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് കൂറെയായി. ഇപ്പോഴിതാ ഇത് സംബന്ധിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. എംടി ആഗ്രഹിച്ചതുപോലെ രണ്ടു ഭാഗങ്ങളായാകും ചിത്രം ഒരുക്കുക എന്നാണ് വിവരം. എംടിയുടെ കൂടി താൽപര്യപ്രകാരം നേരത്തേതന്നെ ഈ സംവിധായകനുമായി പ്രാരംഭചർച്ച തുടങ്ങിയിരുന്നു. പ്രശസ്ത സംവിധായകൻ മണിരത്നം ഈ ചിത്രം സംവിധാനം ചെയ്യണമെന്ന് എം.ടി. വാസുദേവൻ നായർ ആഗ്രഹിച്ചിരുന്നു. ഏകദേശം ആറ് മാസത്തോളം എം.ടി. മണിരത്നത്തിനുവേണ്ടി കാത്തിരുന്നെങ്കിലും, ഇത്രയും വലിയ ക്യാൻവാസിലുള്ള ഈ പ്രോജക്റ്റിന് കൂടുതൽ സമയം ആവശ്യമാണെന്ന് പറഞ്ഞ് അദ്ദേഹം പിന്നീട് പിന്മാറുകയായിരുന്നു. ഋഷഭ് ഷെട്ടിയെ എം.ടിക്ക് ശുപാർശ ചെയ്തത് മണിരത്നമാണെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ കണ്ടെത്തിയിരിക്കുന്ന സംവിധായകന്റെ നിർമാണക്കമ്പനിയും എം.ടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്പനിയും ചേർന്നാകും ‘രണ്ടാമൂഴം’ നിർമിക്കുക
നേരത്തെ രണ്ടാംമൂഴം സിനിമയാകുന്നത് സംബന്ധിച്ച് സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോയതിനാൽ എംടി കരാറിൽ നിന്ന് പിൻവാങ്ങുകയും തിരക്കഥ തിരിച്ചുവാങ്ങുകയും ചെയ്തു.
മുൻപ് കഥയിലെ ഭീമന്റെ കഥാപാത്രം മോഹൻലാൽ ചെയ്യുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇനി ചിത്രം ഋഷഭ് ഷെട്ടിയാണ് ചെയ്യുന്നതെങ്കിൽ ആരാകും ഭീമൻ എന്നാണ് സിനിമാ പ്രേമികൾ അന്വേഷിക്കുന്നത്. ഏറെ താമസിയാതെ ഋഷഭ് കോഴിക്കോട്ടെത്തുമെന്നും ശേഷം എംടിയുടെ കുടുംബവുമായി ചേർന്ന് സിനിമയുടെ പ്രഖ്യാപനം നടത്തുമെന്നുമാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
SUMMARY: Randamoozham to be made into a movie; Directed by Rishabh Shetty, official announcement soon














