ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. അലാസൊനി പീറ്റർ ഒബിയോമ(35), ജോൺ വിക്ടർ അംബോമോ (28) എന്നിവരാണ് പിടിയിലായത്. ഇവരുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിലാണ് 2.82 കിലോഗ്രാം എംഡിഎംഎ, 400 ഗ്രാം ഹൈഡ്രോ കഞ്ചാവ് എന്നിവ കണ്ടെത്തിയത്.
കഴിഞ്ഞ ഡിസംബറിൽ മെഡിക്കൽ വീസയിൽ ഡൽഹിയിലെത്തിയ ഇരുവരും കാലാവധി കഴിഞ്ഞിട്ടും മടങ്ങി പോകാതെ അനധികൃതമായി രാജ്യത്ത് കഴിഞ്ഞു. തുടർന്ന് ബെംഗളൂരുവിലെത്തിയ ഇരുവരും കോളജ് വിദ്യാർഥികൾ, ഐടി ജീവക്കാർ എന്നിവർക്ക് ലഹരി വിൽപന നടത്തുകയായിരുന്നു. ഇരുചക്രവാഹനങ്ങളിൽ കറങ്ങിയാണ് ഇവർ ആവശ്യക്കാർക്ക് ലഹരി എത്തിച്ചു നൽകിയിരുന്നത്. സംശയിക്കാതിരിക്കാൻ സുരക്ഷാ ജീവനക്കാരുടെ വേഷം അണിഞ്ഞായിരുന്നു ഇടപാടുകൾ. 7 മൊബൈൽ ഫോണുകൾ, ലഹരി അളക്കുന്ന മെഷീൻ, 2.06 ലക്ഷം രൂപ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
SUMMARY: Two Nigerians arrested for drug peddling