തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ദൗത്യം അതീവ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. നാളെയും ഇതേ മേഖല തിരച്ചിലിന് വിധേയമാക്കുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. മണ്ണുമാന്തി യന്ത്രം അടക്കം ഉപയോഗിച്ച് തിരച്ചിൽ നടത്തിയിട്ടും മൃതദേഹങ്ങളോ മനുഷ്യസാന്നിധ്യമോ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മേഖലയിൽ നിന്ന് മാധ്യമപ്രവർത്തകരോടെ ഒഴിയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പ്രദേശത്ത് ഇപ്പോഴും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്. ഇനിയും മഴ പെയ്ത് കഴിഞ്ഞാൽ ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതിനാൽ എത്രയും പെട്ടെന്ന് പ്രദേശത്ത് നിന്ന് മാറണമെന്ന് ആളുകൾക്ക് നിർദേശം നൽകി. നാളെ രാവിലെ ഏഴു മണിയ്ക്ക് ദൗത്യം പുനരാരംഭിക്കും.
അതേസമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 361 ആയി. ഇനിയും നിരവധി പേരെയാണ് കണ്ടെത്താനുള്ളത്. 93 ദുരിതാശ്വാസ ക്യാമ്പുകളിലായി 14042 പേർ താമസിക്കുന്നുണ്ട്. 148 മൃതദേഹങ്ങൾ കൈമാറി. 206 പേരെ ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
TAGS: WAYANAD | LANDSLIDE
SUMMARY: Rescue mission for mundakkai and punchirimuttom ends for today