ബെംഗളൂരു: സൗമ്യവും ദീപ്തവുമായ ജ്ഞാനസാന്നിധ്യമായി മലയാളത്തിന്റെ സാംസ്കാരിക ധൈഷണിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വഴിവിളക്കായിരുന്നു എം കെ സാനുമാസ്റ്ററെന്ന്
പുകസ ബംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓൺലൈൻ
അനുസ്മരണയോഗം വിലയിരുത്തി. സുരേഷ് കോടൂർ അധ്യക്ഷത വഹിച്ചു. കെ പി അജിത്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
വിശ്വ സാഹിത്യത്തിന്റെ വിഹായസുകളിലേക്ക് തുറന്നുവച്ചൊരു ജാലകമായി സാഹിത്യവിദ്യാർത്ഥികൾക്ക് എഴുത്തിലൂടെയും പ്രഭാഷണത്തിലൂടെയും മാർഗ്ഗദർശനം നൽകിയ ഗുരുവര്യനായിരുന്നു സാനുമാസ്റ്ററെന്ന് സുരേഷ് കോടൂർ പറഞ്ഞു. ശ്രീനാരായണ ദർശനങ്ങളെ ആഴത്തിൽ ഉൾക്കൊണ്ട സാമൂഹ്യ സാംസ്കാരിക മൂല്യങ്ങളാണ് അദ്ദേഹത്തിന്റെ കർമ്മപാതയെ നിർണയിച്ചത്.
എഴുത്തിൽ ഒരേസമയം ഏറെ ഗഹനവും, ഏറ്റവും ലളിതവുമായ ആഖ്യാനങ്ങളുൾപ്പെടെ എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ച സർഗാത്മക ജീവിതമായിരുന്നു അദ്ദേഹത്തിന്റെതെന്ന് സുരേഷ് കോടൂർ വിശദമാക്കി.
ചിന്തയുടെ ഉയരവും ജ്ഞാനത്തിന്റെ ഗരിമയും പോലെ തന്നെ, നൈർമല്യത്തിന്റെ ആർദ്രതയും കൈമുതലായ വാഗ്മിത്വമായിരുന്നു
സാനുമാസ്റ്ററുടെ സവിശേഷതയെന്ന് കെ പി അജിത് കുമാർ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. പുരോഗമന സാംസ്കാരിക പ്രസ്ഥാനത്തിന് കരുത്തും ദിശാബോധവും പകർന്ന നായകനെയാണ് അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമാകുന്നതെന്ന് അജിത്കുമാർ അനുസ്മരിച്ചു.
ജീവചരിത്ര കൃതികളിലും വിമർശന കൃതികളിലും ലളിതവും കരുത്തുറ്റതുമായ ആഖ്യാനഭാഷയാണ് സാനുമാസ്റ്റർ സ്വീകരിച്ചത്. ആശാൻ കൃതികളുടെ ആഴവും പരപ്പും സാനുമാസ്റ്ററിലൂടെ മലയാളികൾക്ക് ഏറെ ലളിതമായി അനുഭവവേദ്യമായെന്ന്
കെ ആർ കിഷോർ അനുസ്മരിച്ചു.
ടി എം ശ്രീധരൻ, ഡോ. സുഷമ ശങ്കർ, വല്ലപ്പുഴ ചന്ദ്രശേഖരൻ, ടി എ കെലിസ്റ്റസ്, ഗീത നാരായണൻ, ഭരതൻ, കൃഷ്ണമ്മ, അനീസ്, പൊന്നമ്മ ദാസ് എന്നിവർ തുടർന്ന് സംസാരിച്ചു. സുദേവൻ പുത്തൻചിറ സ്വാഗതവും ശാന്തകുമാർ എലപ്പുള്ളി നന്ദിയും പറഞ്ഞു.