മംഗളൂരു: ധർമസ്ഥലയിൽ നൂറോളം യുവതിയെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പോലീസ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മംഗളൂരുവിലെത്തി. ഡിഐജി എം.എൻ. അനുഛേദും ഉദ്യോഗസ്ഥരുമാണ് മംഗളൂരുവിലെത്തിയത്. മംഗളൂരുവിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ഡിഐജി ചർച്ച നടത്തി. എസ്ഐടി സംഘം ഉടൻ ധർമസ്ഥലയിലെത്തി തെളിവ് ശേഖരിക്കുമെന്നാണ് വിവരം.
ധർമസ്ഥലയിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന വ്യക്തി രഹസ്യമായി മൃതദേഹങ്ങൾ സംസ്കരിക്കാൻ കൂട്ടുനിന്നെന്നു വെളിപ്പെടുത്തി കർണാടക പോലീസിനു കത്തയയ്ക്കുകയായിരുന്നു. ലൈംഗികാതിക്രമത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങളായിരുന്നു ഇതിൽ ഭൂരിഭാഗവും. സ്കൂൾ കുട്ടികളും ഇതിൽ ഉൾപ്പെട്ടിരുന്നതായും കത്തിൽ വ്യക്തമാക്കുന്നു.
വെളിപ്പെടുത്തലിനു പിന്നാലെ ബൽത്തങ്ങാടി മജിസ്ട്രേട്ട് കോടതിയിലെത്തി മൊഴി നൽകിയ ശുചീകരണ തൊഴിലാളി, കുഴിച്ചിട്ടതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ അസ്ഥിയും സമർപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശദ അന്വേഷണത്തിനു പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചത്.
SUMMARY: Dharmasthala burial case: SIT team arrives in Mangaluru.