ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പെൺസുഹൃത്തിന് നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). പ്രജ്വൽ രേവണ്ണയെ ഒളിവിൽ പോകാൻ പെൺസുഹൃത്ത് സഹായിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അശ്ലീല വീഡിയോകൾ പുറത്തുവന്നതിന് പിന്നാലെ ഏപ്രിൽ 27ന് പ്രജ്വൽ രേവണ്ണ വിദേശത്തേക്ക് കടന്നിരുന്നു. നേരത്തെ ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കും പിന്നീട് യുഎഇയിലെ ദുബായിലേക്കും ഇയാൾ പോയെന്നാണ് കരുതുന്നത്. ഏകദേശം 34 ദിവസത്തോളം ജർമ്മനിയിലായിരുന്ന പ്രജ്വൽ മെയ് 31നാണ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടിയിലാകുന്നത്.
ഇത്രയും ദിവസം ഒളിച്ചുതാമസിക്കാനും, മറ്റ് വിവരങ്ങൾ അറിയാനും വേണ്ട സഹായങ്ങൾ ചെയ്തിരുന്നത് ബെംഗളൂരുവിലെ പെൺസുഹൃത്താണെന്ന് പ്രജ്വൽ രേവണ്ണ എസ്ഐടിയോട് വെളിപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരായി കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ടാണ് എസ്ഐടി ഉദ്യോഗസ്ഥർ പ്രജ്വലിൻ്റെ വനിതാ സുഹൃത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്.
TAGS: KARNATAKA| PRAJWAL REVANNA| CRIME
SUMMARY: sit team serves notice to femal friend of prajwal revanna