ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിനിയെ ക്രൂരമായി മർദിച്ച കേസില്‍ പിതാവിനെയും രണ്ടാനമ്മയയെയും അറസ്റ്റിൽ. അച്ഛൻ അൻസാർ രണ്ടാനമ്മ ഷെബീന എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിലായിരുന്നു. നാലാം ക്ലാസുകാരിയുടെ അച്ഛനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.
കുട്ടിയെ ചീത്ത വിളിച്ചതിനും മർദിക്കുന്നതിനും ബിഎൻസ് 296B, 115 എന്നി വകുപ്പുകളും ജെജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്യാർഥിനിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചുവെന്നായിരുന്നു പരാതി. വിദ്യാർഥിനിയുടെ മുഖത്തും ശരീരത്തിലും മർദനമേറ്റത്തിന്റെ പാടുകളുണ്ട്. നേരത്തെയും രണ്ടാനമ്മ മർദിച്ചതിനെ കുറിച്ച് കുട്ടി എഴുതിയ കുറിപ്പും പുറത്തുവന്നിരുന്നു.
സ്കൂളിലെ അധ്യാപികയാണ് കുട്ടിയുടെ മുഖത്ത് മർദനമേറ്റ പാടുകള്‍ കണ്ടെത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കുട്ടി രണ്ടാനമ്മ അടിച്ച കാര്യം അധ്യാപികയോട് പറയുകയായിരുന്നു. തുടര്‍ന്നാണ് കുറിപ്പു കണ്ടതും പോലീസില്‍ വിവരം അറിയിച്ചതും. സംഭവത്തില്‍ ഇടപ്പെട്ട ബാലാവകാശ കമ്മീഷൻ ഓഫീസറോടും നൂറനാട് എസ്‌എച്ച്‌ഒയോടും അന്വേഷണ റിപ്പോര്‍ട്ട് തേടിയിരുന്നു.
കുട്ടിക്കു കൗണ്‍സലിങ് സേവനം ഉറപ്പു വരുത്താന്‍ ജില്ലാ ശിശുക്ഷേമ ഓഫീസര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കഴിഞ്ഞ ബുധനാഴ് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങിയതോടെ വീടുപൂട്ടി ദമ്പതിമാർ ഒളിവില്‍ പോകുകയായിരുന്നു. ഇതിനുശേഷം കഴിഞ്ഞ ദിവസം രാത്രി അൻസാർ വീട്ടിലെത്തി പിതാവ് നിസാറുദീനെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. കുട്ടി അമ്മൂമ്മയോടൊപ്പം ശൂരനാട്ടെ ബന്ധുവീട്ടിലാണ്.
SUMMARY: Stepmother and father arrested in assault incident involving fourth grader