ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്ന് കുഴിച്ചു മൂടിയ സംഭവത്തില്‍ പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത്. സുഭദ്രടെ വാരിയെല്ലുകള്‍ പൂർണമായും തകർന്ന നിലയിലായിരുന്നു. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം.
ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോർട്ടത്തില്‍ പറയുന്നു. കൊലയ്ക്ക് മുമ്പ് തന്നെ വീടിന് പിന്നില്‍ കുഴിയെടുത്തിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സ്വർണവും പണവും തട്ടിയെടുക്കാൻ സുഭദ്രയെ കൊല്ലണം എന്ന് നേരത്തെ തന്നെ പ്രതികള്‍ ഉറപ്പിച്ചിരുന്നു. വീടിന് പിന്നില്‍ മാലിന്യം നിക്ഷേപിക്കാണെന്നെന്ന പേരില്‍ മാത്യുവും ശർമിളയും തന്നെ കൊണ്ടു കുഴിയെടുപ്പിച്ചുവെന്നും കുഴിയെടുക്കാൻ ചെന്ന ദിവസം ആ വീട്ടില്‍ പ്രായമായ സ്ത്രീയെ കണ്ടുവെന്നുമാണ് മേസ്തിരി പോലീസിന് നല്‍കിയ മൊഴി.
ഓഗസ്റ്റ് ഏഴിനാണ് വീട്ടില്‍ കുഴിയെടുത്തത്. ജോലി ചെയ്തതിന്റെ ബാക്കി തുക കൈ പറ്റാൻ രണ്ട് ദിവസം കഴിഞ്ഞു ആ വീട്ടില്‍ ചെന്നപ്പോള്‍ കുഴി മൂടിയതായി കണ്ടുവെന്നും മേസ്തിരി മൊഴി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് എഴിനും പത്തിനും ഇടയിലാണ് സുഭദ്രയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം. പ്രാഥമിക പരിശോധനയില്‍ മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. പ്രതികള്‍ക്കായുള്ള ഊർജിത തിരച്ചിലിലാണ് അന്വേഷണ സംഘം.
TAGS : MURDER CASE | POSTMORTEM
SUMMARY : The ribs were completely broken; Subhadra’s brutal murder; Preliminary details of the post-mortem are out