ന്യൂഡൽഹി: ജസ്റ്റിസ് സൂര്യകാന്തിനെ തന്റെ പിൻഗാമിയായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി ആർ ഗവായി. കേന്ദ്ര സർക്കാരിനാണ് ഇതുസംബന്ധിച്ചുള്ള ശുപാർശ കത്ത് ചീഫ് ജസ്റ്റിസ് കൈമാറിയത്. നവംബർ 23-ന് ചീഫ് ജസ്റ്റിസ് ബിആർ ഗവായുടെ കാലാവധി അവസാനിക്കും. കഴിഞ്ഞ ദിവസം പിൻഗാമി ആരാകണമെന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ ചീഫ് ജസ്റ്റിസില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.
സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിന്റ ശുപാർശ അനുസരിച്ചാണ് പുതിയ ചീഫ് ജസ്റ്റിസിനെ തിരഞ്ഞെടുക്കുന്നത്. ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയാല്‍ നവംബർ 24-ന് ജസ്റ്റിസ് കാന്ത് രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേല്‍ക്കും. ഹരിയാന സ്വദേശിയായ ജസ്റ്റിസ് കാന്ത് 1981 ല്‍ ഹിസാറിലെ ഗവണ്‍മെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് കോളേജില്‍ നിന്നാണ് ബിരുദം നേടി.
1984 ല്‍ റോഹ്തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം ഹിസാർ ജില്ലാ കോടതിയിലാണ് അഭിഭാഷക വൃത്തി ആരംഭിച്ചത്. 1985 ല്‍ ചണ്ഡീഗഡ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ഭരണഘടന, സിവില്‍ നിയമങ്ങളില്‍ വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം, 2000-ല്‍ അഡ്വക്കേറ്റ് ജനറലായി ഉയർത്തപ്പെട്ടു.
ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്. 2004 ജനുവരി ഒമ്പതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ സ്ഥിരം ജഡ്ജിയായി അദ്ദേഹം നിയമിതനായി. 2007 ഫെബ്രുവരി 23 ന് നാഷണല്‍ ലീഗല്‍ സർവീസസ് അതോറിറ്റിയുടെ ഗവേണിംഗ് ബോഡി അംഗമായി ജസ്റ്റിസ് സൂര്യകാന്ത് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
2018 ഒക്ടോബർ അഞ്ചിന് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം ചുമതലയേറ്റു. 2019 മെയ് 24 ന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.നിലവില്‍ സുപ്രീം കോടതി ലീഗല്‍ സർവീസസ് കമ്മിറ്റിയുടെ ചെയർമാനും കൂടിയാണ് അദ്ദേഹം.
SUMMARY: Supreme Court Chief Justice BR Gavai suggests Suryakant Mishra as his successor














