ന്യൂഡൽഹി: ഭീകര പ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയോ എന്ന് സംശയിക്കുന്നതായി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്‌എഫ്ഐഒ) ഡൽഹി ഹൈകോടതിയിൽ പറഞ്ഞു. ഉന്നത രാഷ്ട്രീയ നേതാവിന് കൈക്കൂലി കിട്ടിയോ എന്ന കാര്യവും പരിശോധിക്കുകയാണെന്ന് എസ്‌എഫ്ഐഒ കോടതിയിൽ വ്യക്തമാക്കി. എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാടിലെ അന്വേഷണം പൂര്‍ത്തിയായതായി എസ് എഫ് ഐ ഒ കോടതിയെ അറിയിച്ചു.
എന്നാൽ ഈ നേതാവ് ആരാണെന്ന കാര്യം എസ്‌എഫ്ഐഒ ഇന്ന് വ്യക്തമാക്കിയിട്ടില്ല. 23ന് കേസിൽ തുടർവാദം നടക്കും. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സിഎംആർഎൽ നൽകിയ ഹരജി പരിഗണിക്കവെയാണ് എസ്.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ കേന്ദ്രസർക്കാറിന്‍റെ അഭിഭാഷകൻ കോടതിയിൽ ആരോപണമുന്നയിച്ചത്. സി.എം.ആർ.എലിൽനിന്ന് ആർക്കൊക്കെ പണം ലഭിച്ചുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് നടത്തിയതെന്ന് എസ്‌എഫ്ഐഒ അവകാശപ്പെട്ടു. രാഷട്രീയ നേതാക്കൾക്കു പുറമെ മാധ്യമ സ്ഥാപനങ്ങൾക്കും ഭീകര സംഘടനകളുമായി ബന്ധമുള്ള ചിലർക്കും സിഎംആർഎൽ പണം നൽകിയെന്ന് എസ്‌എഫ്ഐഒ പറയുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അഭിഭാഷകൻ വ്യക്തമാക്കി.
എസ്എഫ്ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള സിഎംആര്‍എല്ലിൻ്റെ ഹര്‍ജിയിലാണ് അന്വേഷണ ഏജന്‍സി കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്‌ഐഒ അന്വേഷണം ചട്ടവിരുദ്ധമാണെന്ന് സിഎംആർഎൽ ഹൈക്കോടതിയില്‍ നേരത്തേ വാദിച്ചിരുന്നു.
<BR>
TAGS : CMRL
SUMMARY : Suspects of giving money to supporters of terrorist activities; SFIO against CMRL