ബെംഗളൂരു: പശ്ചിമഘട്ടം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ വനപ്രദേശങ്ങളിലെയും കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ക്ലിയറൻസ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ പറഞ്ഞു.
വനംവകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഫോറസ്റ്റ് ഫോഴ്സ് മേധാവി എന്നിവരുടെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക. പശ്ചിമഘട്ട മേഖലയിൽ 2015ന് ശേഷം ഉയർന്നുവന്ന എല്ലാ വനം കയ്യേറ്റങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കാനും, നടപടി സ്വീകരിച്ച റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കാനും വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഈശ്വർ ഖണ്ഡ്രെ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എസിഎഫ്), ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഡിസിഎഫ്), കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിഎഫ്), ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (സിസിഎഫ്), അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (എപിസിസിഎഫ്) എന്നിവർക്ക് വനം കയ്യേറ്റ കേസുകൾ അന്വേഷിക്കാനും 64 എ പ്രകാരം ഓർഡറുകൾ ഇഷ്യൂ ചെയ്യാനും അനുമതി നൽകിയതായി മന്ത്രി പറഞ്ഞു.
നിലവിൽ കോടതിയിലുള്ള കേസുകൾ തീർപ്പാക്കുന്നതിന് അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ടാസ്‌ക് ഫോഴ്‌സിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | ENCROACHMENT
SUMMARY: Task force formed to restrict forest encroachments