കൊച്ചി: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് ഡി.സി. ബുക്‌സ് ഉടമ രവി ഡി.സിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കോട്ടയം ഡിവൈ.എസ്.പി. കെ.ജി. അനീഷാണ് രവിയുടെ മൊഴി രേഖപ്പെടുത്തിയത്. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ഇ. പി. ജയരാജനുമായി കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് രവി ഡി. സി പോലീസില്‍ മൊഴി നല്‍കി.
ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡി.സിയെ കോട്ടയം ഡിവൈ എസ് പി ഓഫീസില്‍ വിളിച്ചു വരുത്തി രേഖപ്പെടുത്തിയ മൊഴിയിലാണ് ഈ വെളിപ്പെടുത്തല്‍. മുന്‍ നിശ്ചയിച്ച പ്രകാരം ഡിവൈ എസ് പി ഓഫീസില്‍ ഹാജരായ രവി ഡിസിയില്‍ നിന്ന് മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. ആത്മകഥാ വിവാദം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും രവി ഡിസിയില്‍ നിന്ന് ചോദിച്ചറിഞ്ഞ പോലീസ് റിപ്പോര്‍ട്ട് ഇന്ന് ഡി ജി പിക്ക് സമര്‍പ്പിക്കും.
ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ മൊഴിയും കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഡി സി ബുക്‌സിനെതിരെ ജയരാജന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു ഇ പി ജയരാജന്റെ നിയമനടപടി.
ഉപതിരഞ്ഞെടുപ്പ് ദിനത്തില്‍ ആസൂത്രിതമായി വിവാദ ആത്മകഥാ പരാമര്‍ശം പുറത്തുവിടുകയായിരുന്നുവെന്നാണു ജയരാജന്‍ കരുതുന്നത്. ആത്മകഥയിലേത് എന്ന പേരില്‍ പുറത്ത് വന്ന ഭാഗങ്ങള്‍ തന്റേതല്ലെന്ന് ജയരാജന്‍ വ്യക്തമാക്കിയിരുന്നു. ജയരാജന്റെ ആത്മകഥ എന്ന പേരിൽ ഡിസി ബുക്‌സ് പുറത്തുവിട്ട പരസ്യവും ഇ.പി ജയരാജന്‍ തള്ളിയിരുന്നു.
<BR>
TAGS : EP JAYARAJAN | RAVI D C
SUMMARY : The Autobiography Controversy; Ravi DC’s statement that no agreement was made with EP Jayarajan to publish the autobiography