കൊല്ലം മൈനാഗപ്പള്ളിയിൽ ഇടിച്ചു വീഴ്ത്തിയ കാർ വീണ്ടും ദേഹത്ത് കൂടെ കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരിയെ കൊന്ന സംഭവത്തിൽ പ്രതികളായ അജ്മലും വനിതാ ഡോ. ശ്രീക്കുട്ടിയും സഞ്ചരിച്ച കാറിന് അപകട സമയം ഇൻഷ്വറൻസ് ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള KL Q 23 9347 എന്ന നമ്പരിലുള്ള കാറാണ് അപകടം വരുത്തിയത്. മൈനാഗപ്പള്ളി ആനൂർക്കാവ് പഞ്ഞിപ്പുല്ലുവിള കുഞ്ഞുമോൾ (45) ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തിനു ശേഷം ഓണ്‍ലൈന്‍ വഴി ഇന്‍ഷ്വറന്‍സ് പുതുക്കുകയായിരുന്നു. മരണത്തിനിടയാക്കിയ കാറിന്റെ ഇന്‍ഷ്വറന്‍സ് കാലാവധി 13നു അവസാനിച്ചിരുന്നു. പോളിസി 16നാണ് പുതുക്കിയത്. 16 മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ പോളിസി. ഇന്‍ഷ്വറന്‍സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കാര്‍ ഉടമയെ വിളിച്ചു വരുത്തി വിശദമായ മൊഴിയെടുക്കാനൊരുങ്ങുകയാണ് പോലീസ്.
കേസില്‍ കരുനാഗപ്പള്ളി ഇടക്കുളങ്ങര പുന്തല തെക്കേതില്‍ മുഹമ്മദ് അജ്മല്‍ (29), ലുഹൃത്ത് നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീക്കുട്ടി (27) എന്നിവരാണ് അറസ്റ്റിലായത്. റിമാന്‍ഡില്‍ കഴിയുന്ന ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും.അജ്മലാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്. അപകടം നടന്നപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ കാര്‍ ഓടിച്ചു പോകാന്‍ നിര്‍ദേശിച്ചതിനാണ് ശ്രീക്കുട്ടിയെ അറസ്റ്റ് ചെയ്തത്. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റം ചുമത്തി. അജ്മലിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
അതേസമയം, അപകടശേഷം നിർത്താതെ പോയ പ്രതികളെ സാഹസികമായി പിന്തുടർന്നു പിടികൂടിയവർക്കെതിരെ പോലീസ് കേസെടുത്തു. വാഹനങ്ങളിൽ പിന്തുടർന്നെത്തി കരുനാഗപ്പള്ളി കോടതിക്കു സമീപം തടഞ്ഞു നിർത്തി ആക്രമിച്ചെന്ന പ്രതി മുഹമ്മദ് അജ്മലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ടാലറിയാവുന്ന 5 പേർക്കെതിരെ കരുനാഗപ്പള്ളി പോലീസ് കേസെടുത്തത്.
<BR>
TAGS : KOLLAM NEWS | CRIME
SUMMARY : The car that killed the scooter passenger in Mainagapally had no insurance