തിരുവനന്തപുരം: ഐഎഫ്‌എഫ്കെയില്‍ സിനിമകള്‍ക്ക് അനുമതി നിഷേധിച്ചതിന് പുറമെ നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ചെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂല്‍ പൂക്കുട്ടി. മലയാളികള്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്ന സംവിധായകരാണിവര്‍. ഇത് മൂലം ഇവരുടെ സിനിമകളും ചലച്ചിത്രമേളയില് പ്രദര്‍ശിപ്പിക്കാനായില്ലെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.
മേളക്ക് മൂന്ന് ദിവസം മുമ്പാണ് 187 സിനിമകള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം അറിയിപ്പ് നല്‍കിയത്. വിദേശ കാര്യമന്ത്രാലയത്തിന്‍റെ എതിര്‍പ്പായിരുന്നു പ്രശ്നം. പിന്നീട് താന്‍ നേരിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കണ്ടാണ് പ്രശ്നം പരിഹരിച്ചതെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. ലോകപ്രശസ്തമായ ക്ലാസിക് ചിത്രങ്ങള്‍ക്ക് പോലും സെൻസർ ഇളവ് നല്‍കാത്ത നടപടി യുക്തിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു.
പല സിനിമകള്‍ക്കും അനുമതി നിഷേധിച്ച കേന്ദ്ര നടപടിയിലെ വൈരുദ്ധ്യങ്ങള്‍ റസൂല്‍ പൂക്കുട്ടി ചൂണ്ടിക്കാട്ടി. 100 വർഷം പഴക്കമുള്ള, യൂട്യൂബില്‍ സൗജന്യമായി ലഭ്യമായ ‘ബാറ്റില്‍ഷിപ്പ് പോട്ടെംകിൻ’ പോലുള്ള ചിത്രങ്ങളുടെ പ്രദർശനം തടയുന്നതിലെ സാംഗത്യം അദ്ദേഹം ചോദ്യം ചെയ്തു. പലസ്തീൻ പ്രമേയമായ ചിത്രങ്ങള്‍ക്കും സ്പാനിഷ് ചിത്രമായ ‘ബീഫി’നും വിലക്കേർപ്പെടുത്തിയത് അനാവശ്യമായ ഭയത്തിന്റെ ഫലമാണെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു.
SUMMARY: ‘The center denied visas to 4 famous directors’: Rasul Pookutty reveals














