ഷിരൂര്‍: ഷിരൂരിൽ കണ്ടെത്തിയ അർജുന്റെ ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ഡിഗ്ഗി ബോട്ടില്‍ പുറത്തേക്ക് എത്തിച്ച ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും.
എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്.
ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ഷിരൂരിൽ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്‍ (30) അപകടത്തിൽപ്പെടുന്നത്. രാവിലെ കര്‍ണാടക-ഗോവ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന പന്‍വേല്‍-കന്യാകുമാരി ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലിലാണ് അർജുന്‍ അകപ്പെട്ടത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ ഓഗസ്റ്റ് പതിനാറിന് നിര്‍ത്തിവെച്ച രക്ഷാപ്രവർത്തനം ഗോവയില്‍ നിന്ന് ഡ്രഡ്ജർ എത്തിച്ചതോടെയാണ് പുനരാരംഭിച്ചത്. ഡ്രഡ്ജർ എത്തിച്ച് നടത്തിയ തിരച്ചിലിൽ മണ്ണ് മാറ്റിയാണ് ലോറിയുടെ ക്യാബിൻ കണ്ടെത്തിയത്.
<br>
TAGS : SHIROOR LANDSLIDE | ARJUN RESCUE
SUMMARY : The dead body was taken out from Arjun’s lorry