ബെംഗളൂരു: ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ 5 കടുവകൾ ചത്തതിനു കാരണം വിഷം ഉള്ളിൽ ചെന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് പെൺ കടുവയെയും 4 കുഞ്ഞുങ്ങളെയും ചത്തനിലയിൽ കണ്ടെത്തിയത്. പശുമാംസത്തിൽ വിഷം ചേർത്ത് ഇവയ്ക്ക് നൽകുകയായിരുന്നുവെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ടി. ഹിരലാൽ പറഞ്ഞു. സംശയത്തെ തുടർന്ന് മീന്യം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള കൊപ്പ ഗ്രാമത്തിലെ ചത്ത കന്നുകാലി ഉടമ ഉൾപ്പെടെ പ്രദേശ വാസികളായ ചില പേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു.
അതേസമയം സംഭവത്തിൽ കേന്ദ്ര കടുവസംരക്ഷണ അതോറിറ്റി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംഘത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടുവകളുടെ മരണത്തെക്കുറിച്ച് മൂന്നുദിവസത്തിനുള്ളിൽ പൂർണറിപ്പോർട്ട് സമർപ്പിക്കാൻ കർണാടക വനംമന്ത്രി ഈശ്വർ ബി. ഖന്ദ്രെയും നേരത്തേ നിർദേശിച്ചിരുന്നു.
SUMMARY: Tigers die in Karnataka wildlife sanctuary. Some locals in custody; Special team formed to investigate