തിരുവനന്തപുരം: കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറക്ക് സമീപം കെഎസ്‌ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവർക്ക് പാസഞ്ചർ ഇൻഷൂറൻസിൽനിന്ന് 10 ലക്ഷം രൂപ വീതം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ. പരുക്കേറ്റ എല്ലാവരുടെയും ചികിത്സാചെലവ് കെഎസ്‌ആർടിസി വഹിക്കും. അപകടത്തിൽപ്പെട്ട ബസിന് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാബസുകളും ഇൻഷൂർ ചെയ്യാനുള്ള സാമ്പത്തിക ശേഷി കെഎസ്‌ആർടിസിക്കില്ല. ഇക്കാര്യം കോടതിയും അംഗീകരിച്ചതാണ്. ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് പുഴയിലേക്ക് വീണത്. ഡ്രൈവരുടെ ഭാഗത്ത് തെറ്റില്ലെന്നാണ് ദൃക്‌സാക്ഷികളുടെകൂടി മൊഴിയുടെ അടിസ്ഥാനത്തിൽ സിഎംഡി നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നതെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ ഉച്ചക്ക് 1.30യോടെയാണ് കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് കെഎസ്ആർടിസി ബസ് മറിഞ്ഞത്. ഇടുങ്ങിയ പാതയിലെ കലുങ്കിലിടിച്ച് ബസ്സ് പുഴയിലേക്ക് മറിയുകയായിരുന്നു. പുഴയിലേക്ക് മറിഞ്ഞത് ബസ്സിന്റെ മുൻ ഭാഗമായിരുന്നു. ബസ്സിന്റെ മുൻഭാഗത്ത് ഇരുന്നവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. അപകടത്തിൽ രണ്ട പേര് മരണപ്പെട്ടു. ആനക്കാംപൊയില്‍ സ്വദേശി ത്രേസ്യാമ്മ മാത്യൂ(75), തിരുവമ്പാടി കണ്ടപ്പന്‍ചാല്‍ സ്വദേശി കമലം (65) എന്നിവരാണ് മരിച്ചത്.
<BR>
TAGS : KERALA RTC | BUS ACCIDENT
SUMMARY : Thiruvambadi KSRTC accident: 10 lakh compensation for the dead