ബെംഗളൂരു: സംസ്ഥാനത്തെ വിവിധ ട്രെക്കിംഗ് പാതകൾ അടച്ചു വേനലെത്തിയതോടെ കാട്ടുതീ തടയുന്നതിനും വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിനും വേണ്ടിയാണ് വനംവകുപ്പ് നടപടി. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ എട്ട് ട്രെക്കിങ് പാതകളാണ് അടച്ചിരിക്കുന്നത്. കുദ്രേമുഖ് നാഷണൽ പാർക്ക് , സോമേശ്വര വന്യജീവി സങ്കേതം, മൂകാംബിക വന്യജീവി സങ്കേതം എന്നിവിടങ്ങളിലെ ട്രെക്കിങ് റൂട്ടുകളിലാണ് ഈ നിരോധനം ബാധകമാകുന്നത്. കുദ്രേമുഖ് വന്യജീവി ഡിവിഷനിലെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിച്ചത്. ജനുവരി 13 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു.
കാട്ടിനുള്ളിൽ തീപിടിത്തങ്ങൾ മനുഷ്യരുടെ അശ്രദ്ധ മൂലമാണെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. പുല്ലുകൾ ഉണങ്ങാൻ തുടങ്ങുന്നതിനാൽ വരും ദിവസങ്ങളില്‍ തീപിടിത്ത സാധ്യത കൂടുതലാണ്. കഴിഞ്ഞ കാലങ്ങളിൽ ട്രെക്കർമാർ തീയിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബോധവൽക്കരണ പരിപാടികളും ഗൈഡുകളുടെ സാന്നിധ്യവും ഉണ്ടായിരുന്നിട്ടും ഇത് സംഭവിച്ചു. അതിനാലാണ് ഇത്തവണ സംസ്ഥാനത്തുടനീളം ട്രെക്കിങ് നിരോധിക്കാൻ തീരുമാനിച്ചത്. അതോടൊപ്പം കടുവ സെൻസസ് നടക്കുന്നതും ട്രെക്കിങ് നിരോധിക്കാൻ ഒരു കാരണമായിട്ടുണ്ട്. അനുമതിയില്ലാതെ ആളുകളെ വനത്തിനുള്ളിലേക്ക് കൊണ്ടുപോകരുതെന്ന് റിസോർട്ടുകൾക്കും ഹോട്ടലുകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വനംവകുപ്പ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
SUMMARY:Trekking trails in Karnataka closed; Action to avoid forest fires and wildlife-human conflict














