വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർവേകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് മുൻതൂക്കം. രാജ്യത്തുടനീളം അഭിപ്രായ സർവേകളിലെല്ലാം കമല ഹാരിസ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായിരുന്ന ഡൊണാൾഡ് ട്രംപിനേക്കാൾ ഏറെ മുന്നിലാണ്.
ഏറ്റവും അവസാനം പുറത്തുവന്ന സർവേയിലും റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള പോരാട്ടത്തിൽ സർവേകളിൽ വ്യക്തമായ മേൽക്കൈ കമല ഹാരിസനാണ്. ഫോർതേർട്ടിഎയിറ്റ് എന്ന തിരഞ്ഞെടുപ്പ് വിശകലന സൈറ്റാണ് വെള്ളിയാഴ്ച രാവിലെ ഇതുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ സർവേ ഫലം പുറത്ത് വിട്ടത്. ഇതുപ്രകാരം ദേശീയതലത്തിൽ കമല ഹാരിസ് ട്രംപിനേക്കാളും 2.1 പോയിന്റുകൾക്ക് മുന്നിലാണ്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റോയിട്ടേഴ്‌സ്/ഇപ്‌സോസ് സർവേയിൽ കമല 42 ശതമാനം പേരുടെ പിന്തുണ നേടി. 37 ശതമാനത്തിന്റെ പിന്തുണയാണ് ട്രംപിനുള്ളത്. സി.ബി.എസ്, ബ്ലുംബെർഗ് പോളുകളിലും ട്രംപിനേക്കാളും മുൻതൂക്കം കമലഹാരിസനാണ് ഉള്ളത്.
നേരത്തെ ഡെമോക്രാറ്റിക് പാർടിയുടെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായ സർവേകളിൽ ഏറെ പിന്നിലായിരുന്നു. പൊതു അഭിപ്രായം എതിരായതിന് പിന്നാലെ ബൈഡൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറണമെന്ന് പാർടിക്കുള്ളിൽ തന്നെ ആവശ്യം ശക്തമായി. സ്ഥാനാർഥിയാകാനില്ലെന്ന് ബൈഡൻ അറിയിച്ചതിന് പിന്നാലെയാണ് കമലക്ക് നറുക്ക് വീണത്. ബൈഡനെതിരായിരുന്ന സർവേ റിപ്പോർട്ടുകളിൽ മിക്കതും കമലക്ക് അനുകൂലമാകുന്നതായിട്ടാണ് കാണുന്നത്. രാജ്യത്തുടനീളമുള്ള സ്ത്രീസമൂഹത്തിന്റെ വലിയ പിന്തുണ കമലക്കുണ്ട്.
കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലൻ ചെന്നൈ സ്വദേശിയും അച്ഛൻ ഡോണൾഡ് ജാസ്പർ ഹാരിസ് ജമൈക്കക്കാരനുമാണ്. ഇരുവരും യുഎസിലേക്ക് കുടിയേറിയവരാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലെ ആദ്യത്തെ വനിത പ്രസിഡന്റും ബറാക് ഒബാമയ്ക്ക് ശേഷമുള്ള രണ്ടാമത്തെ കറുത്ത വർഗക്കാരിയായ പ്രസിഡന്റുമാകും കമല ഹാരിസ്. ദക്ഷിണേഷ്യൻ വംശജയായ ആദ്യ വനിതാ പ്രസിഡന്റെന്ന റെക്കോർഡും കമല സ്വന്തമാക്കും.
<br>
TAGS : US PRESIDENTIAL ELECTION | KAMALA HARRIS
SUMMARY : US election: Kamala Harris leads in polls