കല്‍പ്പറ്റ: വടകര ലഹരി കേസില്‍ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ച് അന്വേഷണ സംഘം. കേസിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് സൂചന. ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. ഇന്നലെ അറസ്റ്റിലായ ജിജില്‍ കുര്യാക്കോസില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഒരു കോടിയോളം രൂപയുടെ ഇടപാടാണ് ഇയാളുടെ അക്കൗണ്ടിലൂടെ നടന്നിരിക്കുന്നത്.
അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ ഒരു യുവതി കൂടി നിലവിൽ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇവർ നിലവിൽ ബെംഗളൂരുവിലാണുള്ളത്. റിമാൻഡിൽ കഴിയുന്ന അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നൽകിയ അപേക്ഷ വടകര എൻ.ഡി.പി.എസ് കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ അറസ്റ്റിലായ മറ്റൊരു അധ്യാപിക നീഷ്മ, ജിജിൽ എന്നിവരെയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് അടുത്ത ദിവസം അപേക്ഷ നൽകും. കേസിൽ അറസ്റ്റിലായ കാവ്യയുടെ മുൻകാല വിദേശയാത്രകളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
ബി.ആർ.സി ജീവനക്കാരിയായിരിക്കെ ഔദ്യോഗിക അനുമതിയില്ലാതെയാണ് ഇവർ വിദേശയാത്ര നടത്തിയതെന്നും നിയമവിരുദ്ധമായി അവധി നൽകിയെന്നുമുള്ള ആരോപണത്തിൽ പേരാമ്പ്രയിൽ ചേർന്ന സർവ്വകക്ഷി യോഗം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ അഞ്ച് പേരാണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. അധ്യാപികമാരെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി ശൃംഖലയുടെ പ്രധാന കണ്ണികളിലേക്ക് എത്താനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
SUMMARY: Vadakara drug case; Wayanad native, the main link, under surveillance
















