ഡല്‍ഹി: തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ എന്നിവ നല്‍കുന്നത് തടയുന്ന പൈലറ്റ് പദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. രാജ്യത്ത് ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടല്‍.
ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നല്‍കിയത്. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ഇതിനായി ഇൻഷുറൻസ് ഡാറ്റാബേസ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ കാമറകളുമായി ബന്ധിപ്പിച്ച് സ്വമേധയാ ഇ-ചെലാൻ നല്‍കുന്ന സംവിധാനം നടപ്പാക്കണമെന്നും നിർദേശിച്ചു.
ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് വാഹനങ്ങളുടെ ഇൻഷുറൻസ് വിവരങ്ങള്‍ തല്‍ക്ഷണം പരിശോധിക്കാൻ കൈയില്‍ കൊണ്ടുനടക്കാവുന്ന ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കുക, പുതിയ വാഹനങ്ങളുടെ നിർബന്ധിത തേർഡ് പാർട്ടി ഇൻഷുറൻസിന്റെ കാലാവധി വർധിപ്പിക്കുക, പഴയ വാഹനാപകട നഷ്ടപരിഹാര കേസുകള്‍ വേഗത്തില്‍ തീർപ്പാക്കുക തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചു.
രാജ്യത്തെ നിരത്തുകളിലുള്ള ഏകദേശം 56 ശതമാനം വാഹനങ്ങള്‍ക്കും ഇൻഷുറൻസ് പരിരക്ഷയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഈ സാഹചര്യം അപകടങ്ങളില്‍പ്പെടുന്ന ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതില്‍ വലിയ കാലതാമസം ഉണ്ടാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
SUMMARY: Vehicles without insurance will not get petrol or diesel from pumps; Supreme Court order
















