വയനാട്ടിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ച 51 പേരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാന്‍ വയനാടുള്ള ഫോറന്‍സിക് സംഘത്തെ കൂടാതെ കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ കൂടി നിയോഗിച്ചിരുന്നു.
തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ജനിതക പരിശോധനകള്‍ നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്. അധിക മോര്‍ച്ചറി സൗകര്യങ്ങളുമൊരുക്കിയതിന് പുറമെ മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങള്‍ ക്രമീകരിച്ചതായും മന്ത്രി അറിയിച്ചു. താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായി ചൂരല്‍മലയില്‍ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കി. പോളിടെക്‌നിക്കില്‍ താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചതായും മന്ത്രി അറിയിച്ചു.
ഉരുള്‍പൊട്ടലിനെ തുടർന്ന് തുടർനടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് ടീം (ആർആർടി) യോഗം ചേർന്നു. ജില്ലകളുടെ പൊതു സാഹചര്യവും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവർത്തിക്കുന്ന ജില്ലകളുടെ പ്രവർത്തനങ്ങള്‍ പ്രത്യേകമായും ചർച്ച ചെയ്തു.
ദുരിതാശ്വാസ ക്യാമ്പുകളില്‍ ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചു. ഓരോ ക്യാമ്പിലും ഒരു ആരോഗ്യ പ്രവർത്തകന് വീതം ചുമതല നല്‍കാൻ നിർദേശം നല്‍കി. പകർച്ചവ്യാധി പ്രതിരോധത്തിനായി നടപടികള്‍ സ്വീകരിച്ചു. ആവശ്യമായ സ്ഥലങ്ങളില്‍ പ്രത്യേക മെഡിക്കല്‍ ടീമിനെ നിയോഗിക്കാൻ നിർദേശം നല്‍കി. സ്റ്റേറ്റ് ആർആർടി യോഗത്തിലാണ് മന്ത്രി നിർദേശം നല്‍കിയത്.
TAGS : WAYANAD LANDSLIPE | POSTMORTEM
SUMMARY : Wayanad landslide: Postmortem of 51 people completed