വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എന്തു സഹായം നല്‍കുമെന്നറിയിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നടപടികള്‍ തുടരുകയാണെന്നായിരുന്നു ഇക്കാര്യത്തിലുളള കേന്ദ്ര മറുപടി. വയനാടിന് മാത്രമായി പ്രത്യേക കേന്ദ്ര സർക്കാർ സഹായമില്ലാതെ മുന്നോട്ട് പോകാൻ ആകില്ലെന്ന് സംസ്ഥാന സർക്കാരും നിലപാട് എടുത്തിരുന്നു.
പുനരധിവാസവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. വയനാട് ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്തിന് അര്‍ഹതപ്പെട്ട ധനസഹായം നല്‍കാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി തുറന്നടിച്ചു.
വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതില്‍ കേന്ദ്രം സഹായിച്ചിരുന്നു. പക്ഷേ അർഹമായ ദുരന്ത സഹായം വൈകിക്കുകയാണ്. ഇതില്‍ പ്രതിഷേധം അറിയിക്കണം. രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരുന്നു ചൂരല്‍മലയിലുണ്ടായത്. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത സഹായത്തിലെ കേന്ദ്രസർക്കാർ വഞ്ചന ഉന്നയിച്ച് ഡിവൈഎഫ്‌ഐ ഇന്ന് സമരം നടത്തും.
TAGS : WAYANAD LANDSLIDE | HIGHCOURT
SUMMARY : Wayanad Tragedy; The case taken up by the High Court on its own will be heard again today