മലപ്പുറം: നിലമ്പൂർ ആർക്കൊപ്പം എന്ന ചോദ്യത്തിന് ഉത്തരം ഇന്നറിയാം. ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എട്ട് മണിക്ക് ആരംഭിക്കും.ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 7.30ന് സ്‌ട്രോംഗ് റൂമുകൾ തുറക്കും. .പോളിങ്ങ് ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരും സ്ഥലത്തെത്തിക്കഴിഞ്ഞു. 263 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ക്കായി 14 ടേബിളുകളാണ് തയ്യാറാക്കിയിരിക്കുന്നത്. 19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. ആദ്യ ഫലസൂചനകൾ രാവിലെ 8.30ന് അറിയാം. വോട്ടെണ്ണിക്കഴിഞ്ഞ ശേഷം നറുക്കിട്ടെടുത്ത അഞ്ചു പോളിംഗ് സ്റ്റേഷനുകളിലെ വിവിപാറ്റ് സ്ലിപ്പുകൾ പ്രത്യേകം സജ്ജീകരിച്ച കൗണ്ടിംഗ് ബൂത്തിൽ എണ്ണിത്തിട്ടപ്പെടുത്തും.
മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ ആകുമെന്ന് യു ഡി എഫ് കണക്കുകൂട്ടുമ്പോള്‍ മണ്ഡലം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. പി വി അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ വിധി നിര്‍ണയത്തില്‍ നിര്‍ണായകമായിരിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ആകെ പത്ത് സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
SUMMARY: Nilambur By Election Counting of votes begins at 8 am