ബെംഗളൂരു: കുടുംബവഴക്കുമായി ബന്ധപ്പെട്ട് ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് യുവതിയെ ആറംഗ സംഘം അതിക്രൂരമായി മർദിച്ചു. തവരക്കരെയിലാണ് സംഭവം. ദാവൻഗെരെ സ്വദേശിനിയായ ഷാബിന ബാനുവാണ് (38) മര്‍ദനത്തിനിരയായത്. തര്‍ക്കം സംസാരിക്കാനെന്ന രീതിയില്‍ യുവതിയേയും രണ്ട് ബന്ധുക്കളേയും പള്ളിയിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു മര്‍ദനം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് ആറ് പേരെ അറസ്റ്റ് ചെയ്തു.
ഡ്രൈവർ മുഹമ്മദ് നിയാസ് (32), വ്യാപാരി മുഹമ്മദ് ഗൗസ്പീർ (45), ജ്യൂസ് വിൽപ്പനക്കാരനായ ചാന്ദ് ബാഷ (35), ബൈക്ക് മെക്കാനിക്ക് ദസ്തഗിർ (24), ബുക്കംബുടി തടാകത്തിലെ മത്സ്യത്തൊഴിലാളി റസൂൽ ടി ആർ (42), പ്രദേശവാസിയായ ഇനായത്ത് ഉല്ലാ (51) എന്നിവരാണ് അറസ്റ്റിലായത്. ഭര്‍ത്താവ് ജമീല്‍ അഹമ്മദ് ഷമീര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പള്ളിയിലേക്ക് ഷാബിന ബാനുവിനേയും ബന്ധുക്കളായ നസ്റീനെയും ഫയാസിനേയും വിളിച്ചുവരുത്തിയത്. തവരേക്കെരെ ജമാ മസ്ജിദിലാണ് ജമീല്‍ ഷാബിനയെക്കുറിച്ച് പരാതി നല്‍കിയത്.
ഏപ്രില്‍ 7ന് ഷാബിനയെ കാണാനായി ബന്ധുവായ നസ്റീന്‍ വീട്ടിലെത്തുകയും മക്കളേയും കൂട്ടി ഇരുവരും ബുക്കാംബുദി ഹില്‍ സന്ദര്‍ശിക്കാനായി പോവുകയും ചെയ്തിരുന്നു. തിരിച്ചെത്തിയ ശേഷം അവിടേക്ക് നസ്റീന്റെ സുഹൃത്തായ ഫയാസുമെത്തി. ഷാബിനയുടെ ഭര്‍ത്താവ് ജമീല്‍ വീട്ടിലെത്തിയ സമയം ഇരുവരെയും കണ്ടു. ഫയാസിനേയും നസ്റീനേയും വീട്ടില്‍കണ്ടതിനെത്തുടര്‍ന്നാണ് പ്രകോപിതനായി ജമീല്‍ പള്ളിയിലെത്തി പരാതി നൽകുകയായിരുന്നു. തുടര്‍ന്ന് മൂവരേയും പളളി അധികാരികള്‍ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് പ്രതികൾ ആക്രമണം അഴിച്ചുവിട്ടത്.
TAGS: KARNATAKA | ATTACK
SUMMARY: Women beaten by group of six outside mosque