മെക്സിക്കോ സിറ്റി: പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. മെക്സിക്കൻ സ്വദേശിയായ 59കാരനാണ് മരിച്ചത്. ഏപ്രിൽ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകർച്ച സ്ഥിരീകരിച്ച മനുഷ്യനും ഇയാൾ തന്നെയാണ്. എവിടെ നിന്നാണ് ഇയാൾക്ക് വൈറസ് ബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല. മെകിസിക്കോ സിറ്റിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പനിയും, ശ്വാസം മുട്ടലും, വയറിളക്കവുമായാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മെക്‌സിക്കോയിലെ കോഴിഫാമുകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും മരിച്ചയാൾക്ക് കോഴിയോ മറ്റ് മൃഗങ്ങളുമായോ സമ്പർക്കം പുലർത്തിയിരുന്ന ചരിത്രമില്ലെന്നാണ് റിപ്പോർട്ട്.എന്നാൽ ഇദ്ദേഹത്തിന് കടുത്ത വൃക്കരോഗവും ടൈപ്പ് 2 പ്രമേഹവും ഉണ്ടായിരുന്നതായി മെക്‌സിക്കോ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പക്ഷിപ്പനി ബാധിച്ച ആളിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പടർന്നതിന് തെളിവുകളില്ലെന്നും മരിച്ചയാളുടെ വീടിന് സമീപത്തെ ഫാമുകൾ നിരീക്ഷിച്ചിട്ടുണ്ടെന്നും മെക്‌സിക്കോ ആരോഗ്യമന്ത്രാലയം അറിയിച്ചു.
മരിച്ച വ്യക്തിയുമായി സമ്പർക്കം പുലർത്തിയ മറ്റ് ആളുകൾക്ക് പക്ഷിപ്പനി നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും അറിയിച്ചു. ആഗോള തലത്തിൽ ഇൻഫ്‌ളുവൻസ എ(എച്ച്5എൻ2) വൈറസ് ബാധിച്ചതായി ലബോറട്ടറിയിൽ സ്ഥിരീകരിച്ച കേസും മെക്‌സിക്കോയിലാണ്.
<BR>
TAGS : BIRD FLU, MEXICO, WHO
KEYWORDS: World’s first human death from bird flu in Mexico; Confirmed by the World Health Organization