സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ സൗദി അറേബ്യയുടെ വ്യോമാക്രമണം നടന്നത്. ആക്രമണത്തിന് പിന്നാലെ അതിർത്തിയിൽ 72 മണിക്കൂർ നിരോധനം അടക്കമാണ് നിലവിൽ പ്രാബല്യത്തിൽ വന്നിട്ടുള്ളത്.
യുഎഇയിലെ ഫുജൈറയിൽ നിന്നെത്തിയ കപ്പലിൽ നിന്ന് ഇറക്കിയ ആയുധങ്ങളും കവചിത വാഹനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നാലെ ഹൂതി വിരുദ്ധ അധികാരികൾ യുണൈറ്റഡ് അറബ് എമിറേറ്റുമായുള്ള സുരക്ഷാ കരാർ റദ്ദാക്കി.
ആക്രമിക്കപ്പെട്ട കപ്പലുകൾ ട്രാക്കിംഗ് സംവിധാനങ്ങൾ പ്രവർത്തനരഹിതമാക്കിയിരുന്നുവെന്നും വിഘടനവാദി ഗ്രൂപ്പായ സതേൺ ട്രാൻസിഷണൽ കൗൺസിലിന് വേണ്ടിയുള്ള സൈനിക ഉപകരണങ്ങളാണ് ഇവ വഹിച്ചിരുന്നതെന്നും സഖ്യസേനയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൂതി വിമതരെ എതിർക്കുന്ന കാര്യത്തിൽ സൗദി അറേബ്യയും യുഎഇയും സമാന നിലപാടിലാണെങ്കിലും, യെമനുള്ളിലെ വ്യത്യസ്ത ഗ്രൂപ്പുകളെയാണ് ഇരുരാജ്യങ്ങളും പിന്തുണയ്ക്കുന്നത്. ചെങ്കടൽ മേഖലയിൽ അതീവ അസ്ഥിരത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.
SUMMARY: Yemen declares state of emergency, borders closed after Saudi Arabia attacks














