ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന ടെലികോം സെയിൽസ് എക്‌സിക്യൂട്ടീവായ മുഹമ്മദ് ഷക്കീലാണ്(36) കൊല്ലപ്പെട്ടത്. പ്രതികളിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
12 വർഷം മുമ്പാണ് ഷക്കീൽ റസിയ സുൽത്താനയെ വിവാഹം ചെയ്തത്. കുടുംബ പ്രശ്‌നങ്ങൾ കാരണം അവർ വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു. കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്. നവംബർ രണ്ടിന് വൈകിട്ട് ഷക്കീലും പിതാവ് മുഹമ്മദ് സമിയുദ്ദീനും വിവാഹമോചന ഒത്തുതീർപ്പിനായി ബിലാൽ പള്ളിക്ക് പിന്നിലുള്ള അപ്പാർട്ട്‌മെന്റിലെ റസിയയുടെ സഹോദരന്റെ ഫ്‌ളാറ്റിൽ എത്തി. ചർച്ചക്കിടെ, മകന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വേണ്ടി ഒരു അന്തിമ ഒത്തുതീർപ്പ് വേണമെന്ന് സമിയുദ്ദീൻ ആവശ്യപ്പെട്ടു.
ഇത് റസിയയുടെ കുടുംബാംഗങ്ങളെ പ്രകോപിപ്പിക്കുകയും രൂക്ഷമായ തർക്കത്തിലേക്ക് നയിക്കുകയും ചെയ്തു. റസിയയുടെ സഹോദരന്മാർ ഷക്കീലിനെ ആക്രമിക്കുകയും കുഴഞ്ഞുവീണ ഷക്കീലിനെ ഹെൽമെറ്റ് കൊണ്ട് അടിക്കുകയും ചെയ്തു. തലക്ക് ഗുരുതരമായി പരുക്കേറ്റ ഷക്കീൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
പിതാവ് കെ.ജി ഹള്ളി പോലീസിൽ നൽകിയ പരാതിയെ തുടര്‍ന്നു റസിയ സുൽത്താന, റസിയയുടെ സഹോദരന്മാരായ ജബിയുല്ല ഖാൻ, ഇമ്രാൻഖാൻ, ,ഫയാസ് ഖാൻ, മുബീന താജ് എന്നിവർക്കെതിരെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു. ജബിയുല്ല, ഇമ്രാൻ, ഫയാസ് എന്നിവരാണ് അറസ്റ്റിലായത്.
SUMMARY: Young man beaten to death by wife’s relatives; three arrested













