ബെംഗളൂരു: സംസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന എല്ലാ നഴ്സിംഗ് കോളേജുകളും അടച്ചുപൂട്ടും. വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയപ്പെടുന്ന നഴ്‌സിംഗ് കോളേജുകൾ പരിശോധിച്ച് മുദ്രവെക്കാൻ മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ ആണ് വകുപ്പ് ഉദ്യോഗസ്ഥരോട് നിർദേശിച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ സംബന്ധിച്ച് നിരവധി പരാതികൾ ചൂണ്ടിക്കാട്ടി വികാസ സൗധയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ഇളവ് നൽകിയിട്ടും പല സ്വകാര്യ കോളേജ് മാനേജ്‌മെൻ്റുകളും പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ല. മിക്ക കോളേജുകളിലും മതിയായ ടീച്ചിംഗ് സ്റ്റാഫ്, ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങൾ ഇല്ലെന്നും അമിതമായ ഫീസ് ഈടാക്കുന്നുണ്ടെന്നും പാട്ടീൽ ചൂണ്ടിക്കാട്ടി. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർഥികളുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകി കോളേജ് മാനേജ്‌മെൻ്റുകൾ നിർദ്ദേശിച്ച 20 ശതമാനം ഫീസ് വർധനയും കഴിഞ്ഞ ദിവസം മന്ത്രി നിരസിച്ചിരുന്നു. പാവപ്പെട്ട വിദ്യാർത്ഥികളെ പിന്തുണയ്‌ക്കുന്നതിനായി സർക്കാർ ക്വാട്ട സീറ്റുകൾ 20 ശതമാനത്തിൽ നിന്ന് 40 ശതമാനം ആയി ഉയർത്താൻ അദ്ദേഹം കോളേജുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
TAGS: KARNATAKA| NURSING COLLEGES
SUMMARY: Minister orders to seal down nursing colleges lacking infrastructure facilities