ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ കാർവാർ എംഎൽഎയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിൽലിന് ഏഴ് വർഷം തടവ്. ബെംഗളൂരുവിലെ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. ഏഴ് വർഷം തടവും 9.6 കോടി രൂപ പിഴയുമാണ് കോടതി വിധിച്ചത്.
വിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ എംഎൽഎ സ്ഥാനം സതീഷ് കൃഷ്ണ സെയ്‌ലിന് നഷ്ടമാകും. സിബിഐ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം സതീഷ് കൃഷ്ണ സെയിൽ അറസ്റ്റിലായിരുന്നു. തുടർന്ന് ഒരു വർഷത്തോളം സെയിൽ ജയിലായിരുന്നു. പിന്നീട് ജാമ്യം തേടി പുറത്തിറങ്ങി. എന്നാൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിബിഐ കഴിഞ്ഞ ദിവസം വീണ്ടും സതീഷ് കൃഷ്ണയെ അറസ്റ്റ് ചെയ്തു.
എംഎൽഎയെ കൂടാതെ തുറമുഖ വകുപ്പ് ഡപ്യൂട്ടി കൺസർവേറ്റർ മഹേഷ് ജെ. ബിലിയെ, ഖനിയുടമ ചേതൻ ഷാ തുടങ്ങി ഏഴു പേർ കുറ്റക്കാരാണെന്ന് ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയാണു വിധിച്ചത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇളവു വേണമെന്നും എംഎൽഎ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ കോടതി ഇക്കാര്യം മുഖവിലയ്‌ക്കെടുത്തില്ല. തുടർന്ന് അദ്ദേഹത്തിന് തടവ് ശിക്ഷ വിധിക്കുകയായിരുന്നു.
TAGS: KARNATAKA | HIGH COURT
SUMMARY: Heavy jail sentence for MLA Satish in belekeri scam