കോഴിക്കോട്: ഉരുള്‍പൊട്ടല്‍ നാശംവിതച്ച കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് വീണ്ടും അതിശക്തമായ മഴ. ഇതേ തുടര്‍ന്ന് മഞ്ഞച്ചീളിയില്‍ നിരവധി കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റിത്താമസിപ്പിച്ചു. പാരിഷ് ഹാളിലേക്കും വിലങ്ങാട് സെന്റ് ജോര്‍ജ് സ്‌കൂളിലേക്കുമാണ് കുടുംബങ്ങളെ മാറ്റിയത്. ഇന്നലെ രാത്രി ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. പുഴയിൽ ശക്തമായ മഴവെള്ളപ്പാച്ചിൽ ഉണ്ടായതിനെ തുടർന്ന് ടൗണിലെ പാലം മുങ്ങി. വിലങ്ങാട് ടൗണിലും വെള്ളം കയറി.
നാല് ആഴ്ച മുന്‍പ് ഉരുള്‍പൊട്ടിയ പ്രദേശമാണ് വിലങ്ങാട്. ഒരാള്‍ മരിക്കുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. മഞ്ഞച്ചീളി സ്വദേശിയും മുന്‍ അധ്യാപകനുമായ കുളത്തിങ്കല്‍ മാത്യു ആണ് മരിച്ചത്. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മാത്യുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14 വീടുകള്‍ പൂര്‍ണമായും ഒഴുകിപ്പോയി. 112 വീടുകള്‍ വാസയോഗ്യമല്ലാതായി. നാല് കടകളും നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉൾപ്പെടെ തകര്‍ന്നതിൽ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.
<BR>
TAGS : VILANGAD LANDSLIDE | KOZHIKODE NEWS
SUMMARY : Heavy rain again in landslide-hit Vilangad; Many families were displaced