കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ് തിരുവമ്പാടി ലിസ ആശുപത്രിയിലെത്തിച്ച സ്ത്രീയും മരിച്ചു. ആനക്കാംപൊയില്‍ സ്വദേശിനി ത്രേസ്യാമ്മ(63) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നേരത്തെ ഗുരുതരമായി പരുക്കേറ്റ് ഓമശ്ശേരി ശാന്തി ആശുപത്രിയിലെത്തിച്ച തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനി കമല(65) മരിച്ചിരുന്നു. അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. നാല് പേരുടെ പരുക്ക് ഗുരുതരമാണ് എന്നാണ് വിവരം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
പരുക്കേറ്റ മറ്റുള്ളവരെ മുക്കത്തെ ആശുപത്രിയിലും കോഴിക്കോട് മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം, അപകടത്തിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ റിപ്പോര്‍ട്ട് തേടി. അപകടത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഗതാഗത മന്ത്രി നിര്‍ദേശം നല്‍കിയത്. കെ.എസ്.ആർ.ടി.സി എം.ഡിയോടാണ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ആനക്കാംപൊയിലില്‍ നിന്നും തിരുവമ്പാടിയിലേക്ക് പോയ KL-15 8623 കെ.എസ്.ആര്‍.ടി.സി ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പാലത്തിന്റെ കലുങ്കില്‍ ഇടിച്ച് ബസ് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു. ക്രെയിന്‍ ഉപയോഗിച്ച് ബസ് പുറത്തെടുക്കാനും ശ്രമം നടക്കുന്നുണ്ട്. ബസില്‍ 50 ഓളം പേരുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
<BR>
TAGS : ACCIDENT | KOZHIKODE
SUMMARY : Two killed in Thiruvambadi KSRTC bus falling into river