കേരളത്തില്‍ ഇന്നും മഴ ശക്തമായി തുടരും. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്, ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, ജില്ലകളിലും മറ്റന്നാൾ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
അതിനിടെ വടക്കൻ കേരളത്തിന് സമീപം അറബിക്കടലിലുള്ള ന്യൂനമർദ്ദം ദുർബലമായി. ഇന്ന് ബംഗാൾ ഉൾക്കടലിൽ ‘റെമാൽ’ ചുഴലിക്കാറ്റ് രൂപപ്പെടും. ഞായറാഴ്ച ഇത് തീവ്ര ചുഴലിക്കാറ്റായി ബംഗ്ലാദേശ് തീരത്ത് പ്രവേശിക്കാൻ ആണ് സാധ്യത. കാറ്റുകളുടെ സ്വാധീനം കുറയുന്നതിന് അനുസരിച്ച് മഴ ശമിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഈ മാസം 31 ന് എത്തുമെന്ന് അറിയിച്ച കാലവർഷം അതിന് മുൻപ് തന്നെ കേരളത്തിൽ പ്രവേശിക്കാൻ സാധ്യത ഉണ്ട്. സംസ്ഥാനത്ത് വേനൽ കാലത്ത് ലഭിക്കേണ്ടതിൽ കൂടുതൽ മഴയാണ് ഇത്തവണ ലഭിച്ചത്. മാർച്ച് 1 മുതൽ മെയ് 31 വരെ 359.1 mm മഴയാണ് ലഭിക്കേണ്ടത്. മെയ് 24 വരെ 360.8 mm മഴയാണ് സംസ്ഥാനത്ത് പെയ്തത്.