ബെംഗളൂരു: വിരാട് കോഹ്ലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി-20യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് രോഹിത് ശർമ്മയും. ടി-20 ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയതിന് പിന്നാലെയാണ് താരത്തിന്റെ പടിയിറക്കം. ഒരു പതിറ്റാണ്ടോളം കാലമായി ഇന്ത്യൻ നിരയിലെ പ്രധാനിയായിരുന്ന രോഹിത് ടി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ 7 റൺസ് ജയത്തിന് പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ബാർബഡോസിലെ കെൻസിങ്ടൺ ഓവലിലായിരുന്നു ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫൈനൽ.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ വിരാട് കോഹ്ലിയുടെ അർധസെഞ്ച്വറിയുടെ മികവിൽ 7 വിക്കറ്റ് നഷ്‌ടത്തിൽ 176 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 8 വിക്കറ്റ് നഷ്‌ടത്തിൽ 169 റൺസിൽ അവസാനിച്ചു.
ഇന്ത്യയുടെ വിജയഘോഷത്തിന് ശേഷം വാർത്ത സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് രോഹിത് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഈ ട്രോഫി നേടാൻ താൻ ഏറെ ആഗ്രഹിച്ചിരുന്നു. ടി- 20 ക്രിക്കറ്റിനോട് യാത്ര പറയാൻ ഇതിലും മികച്ച സമയം ഇനി ഉണ്ടാകില്ല എന്നും രോഹിത് പറഞ്ഞു. രാജ്യാന്തര ടി20 ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച താരങ്ങളായാണ് രോഹിത് ശര്‍മയും വിരാട് കോഹ്ലിയും കളമൊഴിയുന്നത്. ടി20 ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ മുമ്പിലാണ് ഇരുവരുടെയും സ്ഥാനം.
2007ല്‍ ഇന്ത്യയ്‌ക്കായി ക്രിക്കറ്റിന്‍റെ കുട്ടിഫോര്‍മാറ്റില്‍ അരങ്ങേറിയ രോഹിത് ശര്‍മ 17 വര്‍ഷത്തോളം നീണ്ട കരിയറില്‍ 159 മത്സരങ്ങളില്‍ നിന്നായി 4231 റണ്‍സ് നേടിയിട്ടുണ്ട്. അഞ്ച് സെഞ്ച്വറികളാണ് ടി-20യില്‍ രോഹിതിന്‍റെ പേരിലുള്ളത്. പുറത്താകാതെ നേടിയ 121 റണ്‍സാണ് താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. ടി-20യിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനക്കാരനാണ് വിരാട് കോഹ്ലി.
TAGS: SPORTS | WORLD CUP | ROHIT SHARMA
SUMMARY: Rohit sharma announced retirement from worldcup cricket