ടി-20 ലോകകപ്പിൽ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര്‍ എട്ടിലേക്ക്. ബംഗ്ലാദേശ് വീണ്ടും അട്ടിമറി ജയം നേടുമെന്ന് തോന്നിച്ച മല്‍സരത്തില്‍ നാല് റണ്‍സിനാണ് ദക്ഷിണാഫിക്കയുടെ വിജയം.
ടൂര്‍ണമെന്റിലെ കപ്പ് ഫേവറിറ്റുകളിലൊന്നായ ദക്ഷിണാഫ്രിക്ക ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയേയും രണ്ടാം മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സിനേയും തോല്‍പ്പിച്ചിരുന്നു. ഈ വിജയത്തോടെ മൂന്ന് മല്‍സരങ്ങളില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ആറ് പോയിന്റായി.
ബൗളര്‍മാരെ തുണയ്ക്കുന്ന ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങാണ് തെരഞ്ഞെടുത്തത്. എന്നാല്‍ 20 ഓവറില്‍ ആറിന് 113 എന്ന നിലയിലേക്ക് അവര്‍ ചുരുങ്ങി. ബംഗ്ലാദേശ് ഈ ലക്ഷ്യം അനായാസം മറികടക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ എതിരാളികളെ ചുരുട്ടിക്കെട്ടി.
20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി തൗഹീദ് ഹ്രിദോയ് (34 പന്തില്‍ 37) ആണ് കൂടുതല്‍ റണ്‍സെടുത്തത്. മുഹമ്മദുല്ല 20 റണ്‍സ് നേടി.
TAGS: SPORTS| WORLDCUP
SUMMARY: South africe won for third time in worldcup