മലപ്പുറം: പി വി അന്‍വറിന്റെ പുതിയ പാര്‍ട്ടി ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) യുടെ നയവിശദീകരണ സമ്മേളനം നാളെ മഞ്ചേരിയില്‍ നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് മഞ്ചേരി രാജീവ് ഗാന്ധി ബൈപാസിനടുത്താണ് സമ്മേളനം. പരിപാടിക്കായി വിശാലമായ പന്തലൊരുക്കിയിട്ടുണ്ട്. പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനമാണ് നടക്കുക എന്ന് അൻവർ അറിയിച്ചിരുന്നു. യോഗം വിജയിപ്പിക്കുന്നതിന് മുഴുവൻ മതേതര, ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി തന്‍റെ പാര്‍ട്ടി കേരളത്തില്‍ പ്രവര്‍ത്തിക്കുമെന്ന് പി.വി. അന്‍വര്‍ വ്യക്തമാക്കിയിരുന്നു. ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പി വി അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അന്‍വര്‍ സ്റ്റാലിനെ കണ്ടത്. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്.
നാളെ മഞ്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ ഒരു ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് അന്‍വര്‍ പ്രഖ്യാപിച്ചത്. ഡിഎംകെയിലൂടെ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാവുകയാണ് അന്‍വറിന്റെ ലക്ഷ്യമെന്നാണ് സൂചന. ഇതിനായുള്ള അണിയറ നീക്കങ്ങള്‍ ഇതിനോടകം തന്നെ അന്‍വര്‍ സജീവമാക്കിയിട്ടുണ്ട്. മലപ്പുറത്തെ എൻ.സി.പി പ്രാദേശിക നേതാക്കൾ പാർട്ടിയിൽ നിന്നും രാജി വെച്ച് പി.വി. അൻവറിന്റെ പുതിയ പാർട്ടിയിലേക്ക് ചേരുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. എൻസിപിയുടെ യുവജന വിഭാഗം മുൻ ജില്ലാ പ്രസിഡണ്ട് ഷുഹൈബ് എടവണ്ണ, എറനാട് നിയോജക മണ്ഡലം പ്രസിഡണ്ട് പുതിയത്ത് ഇഖ് ലാസ്, സെക്രട്ടറിമാരായ ഷഹാലുദ്ദീൻ ചെറ്റിശേരി, സജീർ പി.ടി എന്നിവരാണ് അൻവറിനൊപ്പം ചേരുന്നതിനായി എൻസിപിയിൽ നിന്ന് രാജിവച്ചത്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, എഡിജിപി എം ആര്‍ അജിത് കുമാര്‍ തുടങ്ങിയവര്‍ക്കെതിരായ ആരോപണങ്ങള്‍ ഉന്നയിച്ച് പി വി അന്‍വര്‍ രംഗത്തെത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കം. അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഉള്‍പ്പടെ പ്രതിരോധത്തിലാക്കി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അടക്കം അന്‍വറിനെ തള്ളി രംഗത്തെത്തിയത്. തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയില്‍ നിന്ന് പുറത്തായ അന്‍വര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു.
<BR>
TAGS : PV ANVAR MLA
SUMMARY : Democratic Movement of Kerala (DMK). Anwar’s new party’s policy briefing tomorrow