ബെംഗളൂരു: അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ഭവാനി രേവണ്ണയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ഹാസൻ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ അമ്മയാണ് ഭവാനി.
ഇക്കഴിഞ്ഞ ജൂലൈയിൽ, എസ്ഐടി സമർപ്പിച്ച സ്‌പെഷ്യൽ പെറ്റീഷൻ പരിശോധിക്കാൻ സുപ്രീം കോടതി സമ്മതിക്കുകയും, ഭവാനി രേവണ്ണയോട് പ്രതികരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് ഒരു സ്ത്രീയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു.
പ്രജ്ജ്വൽ രേവണ്ണയുടെ അശ്ലീല വീഡിയോയിൽ ഉൾപ്പെട്ട സ്ത്രീയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി എന്നതാണ് ഭവാനി രേവണ്ണക്കെതിരായ കേസ്. തട്ടിക്കൊണ്ടു പോകാൻ ഭവാനി സ്വന്തം ഡ്രൈവറെ ചുമതലപ്പെടുത്തി എന്ന മൊഴി അതിജീവിത എസ്ഐടിക്ക് നൽകിയിരുന്നു. കേസിൽ കർണാടക ഹൈക്കോടതി ഭവാനിക്ക് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. മൈസൂരു, ഹാസൻ ജില്ലകളിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഉപാധികളോടെയാണ് ഹൈക്കോടതി ഭവാനിക്ക് ജാമ്യം അനുവദിച്ചിരുന്നത്. പോലീസ് ചോദിച്ച ചോദ്യങ്ങൾക്ക് ഭവാനി രേവണ്ണ മറുപടി നൽകിയിട്ടുണ്ടെന്നും അതിനാൽ അന്വേഷണത്തോട് സഹകരിക്കില്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്നും കർണാടക ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.
TAGS: KARNATAKA | BHAVANI REVANNA
SUMMARY: SC to hear plea of SIT on cancellation of Bhavani Revanna