ബെംഗളൂരു: നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉടനുണ്ടാകുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. നിരക്ക് പരിഷ്കരണം നിർദേശിക്കാൻ ചുമതലപ്പെടുത്തിയ ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) ഏതാനും ദിവസങ്ങൾക്കുള്ളിൽ സർക്കാരിന് അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ബിഎംആർസിഎൽ ഉദ്യോഗസ്ഥർ പറഞ്ഞു.
നിലവിലുള്ളതിനേക്കാൾ 15 മുതൽ 25 ശതമാനം വരെ നിരക്ക് വർധനയാണ് ബിഎംആർസിഎൽ ആലോചിക്കുന്നത്. 2017ലാണ് അവസാനമായി മെട്രോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. നിലവിൽ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 10 രൂപയാണ്. പരമാവധി നിരക്ക് 60 രൂപയും.
സ്മാർട്ട് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം കിഴിവ് ലഭിക്കുന്നുമുണ്ട്. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് ആർ.തരണിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മെട്രോയുടെ യാത്രാനിരക്ക് പരിഷ്കരണം അവലോകനം ചെയ്യുന്നത്. സമിതിയിൽ ഭവന, നഗരകാര്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി സത്യേന്ദ്ര പാൽ സിങ്, കർണാടക മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി. രമണ റെഡ്ഡി എന്നിവരുമുണ്ട്.
ഒക്ടോബറിൽ ഫിക്സേഷൻ കമ്മിറ്റിയുമായി സഹകരിച്ച് മെട്രോ ടിക്കറ്റ് നിരക്ക് പരിഷ്കരണത്തിനുള്ള നിർദ്ദേശങ്ങൾ പങ്കിടാൻ പൗരന്മാരെ ക്ഷണിച്ചുകൊണ്ട് ബിഎംആർസിഎൽ പൊതു അറിയിപ്പ് നൽകിയിരുന്നു. സമയപരിധി കഴിഞ്ഞിട്ടും എതിർപ്പുകൾ ലഭിക്കാതിരുന്നതോടെയാണ് നിരക്ക് വർധനവുമായി മുമ്പോട്ട് പോകാൻ ബിഎംആർസിഎൽ തീരുമാനിച്ചത്.
TAGS: BENGALURU | NAMMA METRO
SUMMARY: Final result on Bengaluru metro fare hike to be submitted soon