ന്യൂഡൽഹി: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് കുടുംബം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.
കേരള പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐക്ക് മാത്രമേ സത്യം പുറത്തുകൊണ്ടുവരാൻ സാധിക്കൂവെന്നും ഹർജിയില്‍ പറഞ്ഞിരുന്നു. കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പി.പി. ദിവ്യയെ ഏക പ്രതിയാക്കിയായിരുന്നു കുറ്റപത്രം സമർപ്പിച്ചത്. ആസൂത്രിതമായ അധിക്ഷേപമാണ് ദിവ്യ നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. യാത്രയയപ്പ് ചടങ്ങിനെ കുറിച്ച് അറിയാൻ പലതവണ കളക്ടറുടെ പിഎയെ ഫോണില്‍ വിളിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റപത്രത്തിനൊപ്പം 85 സാക്ഷി മൊഴികളും ശാസ്ത്രീയ തെളിവുകളും പ്രത്യേക അന്വേഷണസംഘം ശേഖരിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ തൃപ്തിയില്ലെന്നാണ് കുടുംബം പറഞ്ഞത്. 2024സെപ്റ്റംബർ 15ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തലേദിവസം കണ്ണൂര്‍ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന, എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ, അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതിയാരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനംനൊന്താണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്നായിരുന്നു പോലീസ് റിപ്പോര്‍ട്ട്.
TAGS : NAVEEN BABU DEATH
SUMMARY : Naveen Babu’s death; Supreme Court rejects plea seeking CBI probe