തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സംസ്കാരം നാളെ നടത്തും. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ മൃതദേഹം നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിലേക്ക് ഇന്ന് കൊണ്ട് പോകും. നാളെ വൈകീട്ട് 3 നും നാലിനും ഇടയിൽ ചടങ്ങ് നടക്കും.ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തി.
അതേസമയം ഗോപൻ സ്വാമിയുടേത് സ്വാഭാവിക മരണമെന്നാണ് വിലയിരുത്തൽ. പ്രാഥമിക പോസ്റ്റുമോർട്ടം പരിശോധനയിലാണ് ഈ കണ്ടെത്തൽ. മരണത്തിൻ്റെ സ്വഭാവം ഉറപ്പിക്കാന്‍ കൂടുതല്‍ പരിശോധന നടത്തും. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഫോറന്‍സിക് സംഘവും പോലീസുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലെ നിഗമനങ്ങളും ചര്‍ച്ച ചെയ്തു.
മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
ഇന്ന് രാവിലെയാണ് വിവാദ സമാധിക്കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഗോപൻ സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നൽകിയ ഹർജിയിൽ കല്ലറ പരിശോധിക്കാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പോലീസ് നടപടികൾ ആരംഭിച്ചത്. പുലര്‍ച്ചെ മുതൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയശേഷം രാവിലെ ഏഴേകാലിനാണ് കല്ലറ പൊളിച്ചു തുടങ്ങിയത്. കല്ലറ തുറന്നപ്പോള്‍ ഇരുന്ന നിലയിലയിരുന്നു മൃതദേഹം കഴുത്തുവരെ പൂജാ ദ്രവ്യങ്ങൾ മൂടിയിരുന്നു. വായ തുറന്ന നിലയിലാണ്. ഒന്നരമണിക്കൂറില്‍ ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് എത്തിക്കുകയായിരുന്നു.
അതിനിടെ തന്‍റെ അച്ഛന്‍റേത് മഹാസമാധിയെന്ന് അവകാശപ്പെട്ട് ഗോപന്‍ സ്വാമിയുടെ മകന്‍ രംഗത്ത്. പോലീസാണ് തിടുക്കം കാട്ടിയതെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുടുംബത്തിന്‍റെ അഭിഭാഷകനും പറഞ്ഞു.
<BR>
TAGS : DEATH OF GOPAN SWAMI,
SUMMARY: Neyyattinkara Samadhi; Gopan Swami’s funeral tomorrow; Body will be taken to Neyyattinkara