ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതം സുഗമമാക്കാൻ പദ്ധതിയിട്ടിട്ടുള്ള ഇരട്ട തുരങ്ക പാതയിൽ വാഹനങ്ങൾക്ക് ടോൾ ഈടാക്കും. പദ്ധതിയുടെ വിശദ പ്രൊജക്റ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് ജങ്ഷൻ വരെ നീളുന്നതാണ് ഇരട്ട തുരങ്കപാത. 16.6 കിലോമീറ്റർ ദൂരത്തിന് 330 രൂപയാണ് ടോൾ നിശ്ചയിച്ചിരിക്കുന്നത്.
പദ്ധതി പൂർത്തിയായ ശേഷം ടോൾ നിരക്കുകളിൽ മാറ്റമുണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. 2030 – 2031 സാമ്പത്തിക വർഷം വരെ ടോൾ പിരിവ് തുടർന്നേക്കും. എന്നാൽ ടോൾ നിരക്ക് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഹെബ്ബാൾ മേൽപ്പാലത്തെ സിൽക്ക് ബോർഡ് ജങ്ഷനുമായി ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ഇടനാഴിയും കെആർ പുരത്തെ മൈസൂർ റോഡുമായി ബന്ധിപ്പിക്കുന്ന 22 കിലോമീറ്റർ ഇടനാഴിയും ഉൾപെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്. ഇതുവരെ ബിബിഎംപി പദ്ധതിക്കായി 14.2 കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു.
ടണൽ റോഡിൽ വാഹനങ്ങൾക്ക് അഞ്ച് എൻട്രി – എക്സിറ്റ് പോയിന്റുകൾ ഉണ്ടാകും. സെൻട്രൽ സിൽക്ക് ബോർഡിലെ കർണാടക സ്റ്റേറ്റ് റിസർവ് പോലീസ് (കെഎസ്ആർപി) ക്വാർട്ടേഴ്‌സ്, ലാൽബാഗ്, ബെംഗളൂരു ഗോൾഫ് ക്ലബ്, പാലസ് ഗ്രൗണ്ട്സ്, ഹെബ്ബാൾ ഫ്ലൈ ഓവറിനടുത്തുള്ള എസ്റ്റീം മാളിനോട് ചേർന്നുള്ള ഭാഗം എന്നിവയാണ് എൻട്രി – എക്സിറ്റ് പോയിന്റുകൾ. നമ്മ മെട്രോയുടെ വരാനിരിക്കുന്ന മെട്രോ പാതകൾക്ക് സമാന്തരമായാണ് തുരങ്കപാത കടന്നുപോകുക.
TAGS: BENGALURU | TUNNEL ROAD PROJECT
SUMMARY: Bengaluru dual tunnel road to collect toll from passengers