ബെംഗളൂരു: മലയാളികൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേയുടെ ഒരു ഭാഗം ഒക്ടോബറിൽ തുറക്കുന്നു. ഹോസ്‌കോട്ട് മുതൽ ബേതമംഗല വരെയുള്ള 71 കിലോമീറ്റർ പാതയാണ് ഒക്ടോബറിൽ തുറക്കുന്നത്.
നിലവിൽ ഈ പാതയിലുള്ള 400 മീറ്റർ സ്‌ട്രെച്ചിലെ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. ഇത് കൂടി പൂർത്തിയായാൽ പാത തുറക്കുമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) റീജിയണൽ ഓഫീസർ (കർണാടക) വിലാസ് പി. ബ്രഹ്മങ്കർ പറഞ്ഞു.
ബെംഗളൂരു സാറ്റലൈറ്റ് റിംഗ് റോഡുമായി ബന്ധിപ്പിക്കുന്ന ഹോസ്‌കോട്ടിൽ എക്സ്പ്രസ് വേയ്ക്ക് ഇൻ്റർചേഞ്ചുകളും മാലൂരിലും കെജിഎഫിലും അധിക ഇൻ്റർചേഞ്ചുകളും ഉണ്ടാകും. പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററായിരിക്കും. കെജിഎഫ് ടൗണിലേക്കുള്ള യാത്രാ സമയം നിലവിലുള്ള ഹൈവേയിൽ 1.5 മണിക്കൂറാണ്. എന്നാൽ പുതിയ പാത തുറക്കുന്നതോടെ ഇത് 45 മിനിറ്റായി കുറയും.
കർണാടകയിലെ ഹോസ്‌കോട്ടിനെയും തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിനെയും ബന്ധിപ്പിച്ച് കടന്നുപോകുന്നതാണ് ബെംഗളൂരു – ചെന്നൈ എക്‌സ്‌പ്രസ്‌വേ. കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ 260 കിലോമീറ്റർ ദൂരത്തിലാണ് എക്സ്പ്രസ് വേയുടെ നാലുവരിപ്പാത കടന്നുപോകുക. പദ്ധതിയുടെ ആദ്യഘട്ടത്തിൽ എട്ടുവരിപ്പാതയായി തീരുമാനിച്ച പദ്ധതി പിന്നീട് നാലുവരിപ്പാതയാക്കുകയായിരുന്നു. 260.85 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് വേ ചെന്നൈയ്ക്കും ബെംഗളൂരുവിനുമിടയിലുള്ള യാത്രാസമയം രണ്ട് മണിക്കൂറായി കുറയ്ക്കും.
കർണാടകയിൽ മാത്രം 71 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പാക്കേജുകളും ചെറിയ പാലങ്ങളുമാണ് നിർമ്മിക്കുന്നത്. ആന്ധ്രാ പ്രദേശിലൂടെ കടന്നുപോകുന്ന പാതയുടെ 85 കിലോമീറ്റർ നിർമാണവും തമിഴ്നാട്ടിലെ 106 കിലോമീറ്റർ പാതയുടെ നിർമാണവും പുരോഗമിക്കുകയാണ്. ചെറിയ പാലങ്ങളുടെ നിർമാണം മാത്രമാണ് കർണാടകയിൽ അവശേഷിക്കുന്നത്.
TAGS: KARNATAKA | BENGALURU CHENNAI EXPRESSWAY
SUMMARY: Bengaluru-Chennai Expressway, 71-km Karnataka section to be ready in a month