ബെംഗളൂരു: ദ്വിവത്സര ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പതിനൊന്ന് സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിൻ്റെ ഏഴ് സ്ഥാനാർഥികളും ബിജെപിയുടെ മൂന്ന് സ്ഥാനാർഥികളും ജെഡിഎസിൽ നിന്ന് ഒരാളുമാണ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ബോസരാജു, ഇവാൻ ഡിസൂസ, വസന്ത് കുമാർ, ബിൽക്കിസ് ബാനോ, ജഗദേവ് ഗുട്ടേദാർ, ഗോവിന്ദരാജു, യതീന്ദ്ര സിദ്ധരാമയ്യ എന്നിവരാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് സ്ഥാനാർഥികൾ. ബിജെപിയിൽ നിന്ന് സി.ടി. രവി, എൻ രവികുമാർ, എംജി മൂലെ എന്നിവരും ജെഡിഎസ് സ്ഥാനാർഥി ജവരായി ഗൗഡയും എതിരില്ലാതെ വിജയിച്ചതായി റിട്ടേണിംഗ് ഓഫീസർ വിശാലാക്ഷി പറഞ്ഞു.
ആദ്യഘട്ട എംഎൽസി തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ചയാണ് നടന്നത്. സൗത്ത് ടീച്ചേഴ്‌സ് മണ്ഡലത്തിൽ ബിജെപി-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥി കെ. വിവേകാനന്ദൻ കോൺഗ്രസ് സ്ഥാനാർത്ഥി മരിതിബ്ബെഗൗഡയെ പരാജയപ്പെടുത്തി. ആകെ 1049 വോട്ടുകൾ അസാധുവായപ്പോൾ 84 മുൻഗണനാ വോട്ടുകൾ മാത്രമാണ് കന്നഡ അനുകൂല പ്രവർത്തകൻ വട്ടൽ നാഗരാജിന് ലഭിച്ചത്.