കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ കൊച്ചിയിൽ നടി ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതാവായ അഭിഭാഷകൻ വി.എസ് ചന്ദ്രശേഖരൻ പാർട്ടി ചുമതലകൾ രാജിവെച്ചു. ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ടാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. കെ.പി.സി.സി നിയമ സഹായ സെല്ലിന്റെ ചെയർമാൻ സ്ഥാനവും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയുമാണ് രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് കൈമാറി.
ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും അഭിഭാഷകനുമായ വി എസ് ചന്ദ്രശേഖരനെതിരെ ഹൈക്കോടതിയിലെ വനിത അഭിഭാഷക കൂട്ടായ്മ രംഗത്ത് വന്നതിന് പിന്നാലെയാണ് രാജി പ്രഖ്യാപനം. ചന്ദ്രശേഖരനെ എല്ലാ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് വനിത അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു.
ലൈംഗിക ചൂഷണത്തിനായി നടിയെ നിര്‍മാതാവ് താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് എത്തിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്. ബോൾഗാട്ടിയിൽ ഷൂട്ടിങ് ലൊക്കേഷൻ കാണാമെന്ന് പറഞ്ഞാണ് ചന്ദ്രശേഖരൻ തന്നെ കൊണ്ടുപോയത്. എന്നാൽ മറ്റൊരാളുടെ അടുത്തേക്കാണ് തന്നെ എത്തിച്ചതെന്നും അയാളുടെ അടുത്ത് തന്നെ എത്തിച്ച ശേഷം ചന്ദ്രശേഖരൻ അവിടെ നിന്ന് പോയി എന്നും അവർ പറഞ്ഞിരുന്നു. നേരത്തെ മുകേഷ്, ജയസൂര്യ, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രംഗത്തെത്തിയിരുന്നു.
<BR>
TAGS : JUSTICE HEMA COMMITTEE | INVESTIGATION
SUMMARY : Sex Allegation. Congress leader VS Chandrasekaran resigns from party duties