ബെംഗളൂരു: ഷെയർ മാർക്കറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ബാങ്ക് മാനേജർ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ. ആക്‌സിസ് ബാങ്കിൻ്റെ നാഗർഭാവി ശാഖയിലെ മാനേജർ കിഷോർ സാഹുവ, സെയിൽസ് മാനേജർ മനോഹർ, സെയിൽസ് എക്സിക്യൂട്ടീവുമാരായ കാർത്തിക്, രാകേഷ്, മ്യൂൾ അക്കൗണ്ട് ഉടമകളായ ലക്ഷ്മികാന്ത്, രഘു രാജ്, കെങ്കഗൗഡ, മാള എന്നിവരാണ് അറസ്റ്റിലായത്. രാജ്യത്തുടനീളം 97 കോടി രൂപയുടെ ഇടപാടുകൾ നടത്തി നിരവധി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പ്രതികൾ തട്ടിയതായാണ് കണ്ടെത്തൽ.
ഇവരുടെ സഹായികളായ മൂന്ന് പേർ ഒളിവിലാണ്. അടുത്തിടെ ഒന്നരക്കോടി രൂപ ഷെയർ മാർക്കറ്റിൽ നഷ്ടമായെന്ന് കാട്ടി യെലഹങ്ക സ്വദേശി പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്.
ആക്‌സിസ് ബാങ്കിൻ്റെ നാഗർഭവി ശാഖയിൽ രജിസ്റ്റർ ചെയ്ത രണ്ട് കറണ്ട് അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പ് നടത്തിയ പണം ട്രാൻസ്ഫർ ചെയ്തതെന്ന് പോലീസ് കണ്ടെത്തി. ചിക്കമഗളൂരുവിൽ താമസിക്കുന്നവരുടേതായിരുന്നു അക്കൗണ്ടുകൾ. ചോദ്യം ചെയ്യലിൽ, ബാങ്ക് മാനേജർ സാഹുവിന് ഇതിൽ നേരിട്ട് പങ്കുള്ളതായി കണ്ടെത്തി.
ഇതേ ബാങ്കിൽ ഇത്തരത്തിൽ നാല് ബാങ്ക് അക്കൗണ്ടുകൾ കൂടി ഉണ്ടെന്ന് പിന്നീട് കണ്ടെത്തി. ഈ നാല് ബാങ്ക് അക്കൗണ്ടുകളിലുമായി ഏകദേശം 97 കോടി രൂപയുടെ ഇടപാടുകളാണ് നടന്നത്.
TAGS: BENGALURU | ARREST
SUMMARY: Bengaluru bank manager, 7 others held in nationwide share trading scam